Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനോടുള്ള സ്നേഹത്തെ കുറിച്ച് പ്രിയങ്ക പാടിയ പാട്ട് വൈറൽ

priyanka-chopra

പ്രിയങ്ക ചോപ്രയും അച്ഛൻ അശോക് ചോപ്രയും തമ്മിലുള്ള അടുപ്പം ഒട്ടേറെ വായിച്ചറിഞ്ഞതാണ്. ബോളിവുഡിൽ തുടങ്ങി ഹോളിവുഡും ലോകം ശ്രദ്ധിക്കുന്ന വേദികളിലെ സാന്നിധ്യവുമൊക്കെയായി പറന്നുയർന്നതിൽ അച്ഛനുള്ള സ്വാധീനം പ്രിയങ്ക പലവട്ടം പറഞ്ഞിട്ടുമുണ്ട്. പ്രിയങ്ക ആദ്യമായി പാടിയ മറാത്തി ഗാനം ഇത്രയേറെ ജീവസ്സുറ്റതായതിനു കാരണവും അതുകൊണ്ടാണെന്നാണു ബോളിവുഡിലെ സംസാരം. പ്രിയങ്ക ചോപ്ര തന്റെ പുതിയ ചിത്രത്തില്‍ പാടിയ പാട്ട് സമൂഹ മാധ്യമങ്ങളിലും യുട്യൂബിലും ശ്രദ്ധ നേടുകയാണ്. പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന മറാത്ത ചിത്രം വെന്‍റിലേറ്ററിലെ ഗാനമാണിത്. 

അച്ഛൻ അരികെയുണ്ടായിരുന്നെങ്കിലെന്നു തോന്നിപ്പിക്കുന്ന വരികളാണ് ഈ പാട്ടിനെന്നാണ് ആരാധക പക്ഷം.അച്ഛനായിരിക്കും എപ്പോഴും പെൺകുട്ടികളുടെ ഹീറോ. അച്ഛനെ പോലൊരാളെയാകും അവർ ജീവിതത്തിലേക്കു പ്രതീക്ഷിക്കുക. പക്ഷേ ജീവിതത്തിൽ പിന്നീടു വന്നു ചേരുന്ന തിരക്കുകൾ കാരണം, മനപൂർവ്വമല്ലെങ്കിൽ കൂടി അച്ഛനോടൊത്തുള്ള നിമിഷങ്ങൾ അവൾക്കു നഷ്ടപ്പെടാറുണ്ട്. ഈ ജീവിത സാഹചര്യത്തെ കുറിച്ചാണ് പാട്ടിന്റെ വരികൾ. പാട്ടിന്റെ ഉള്ളറിഞ്ഞുള്ള ആലാപന ശൈലിയും വാക്കുകളുടെ ഉച്ഛാരണത്തിലെ പൂർണതയുമാണ് പ്രിയങ്കയുടെ പാട്ടിനെ മഹാരാഷ്ട്രയ്ക്കു മാത്രമല്ല രാജ്യത്തിനു തന്നെയും ഏറ്റവും പ്രിയപ്പെട്ടതാക്കിയത്. മനോജ് യാദവിന്റെ വരികൾക്ക് രോഹൻ രോഹനാണ് ഈണമിട്ടത്. 

എട്ടു ലക്ഷത്തോളം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്. അതിഥി താരമായാണ് പ്രിയങ്ക ചിത്രത്തിലെത്തുക. സംവിധായകൻ അശുതോഷ് ഗ്വാരിക്കർ അടക്കം 116 ഓളം അഭിനേതാക്കളുള്ള ചിത്രം രാജേഷ് മപുസ്കാർ ആണു സംവിധാനം ചെയ്യുന്നത്. 

ലോകത്ത് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ടെലിവിഷൻ താരമെന്ന റെക്കോർഡ് ഈ ബോളിവുഡ് സുന്ദരിയെ തേടിയെത്തിയത് അടുത്തിടെയാണ്. ഹോളിവുഡ് സീരിയലുകളിൽ നിന്ന് എന്നാണ് തിരികെ ബോളിവുഡിലേക്കു പ്രിയങ്ക എത്തുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല. 

Your Rating: