പോപ് ഗായിക ലേഡി ഗാഗയ്ക്ക് ചൈനയിൽ ബഹിഷ്കരണ ഭീഷണി. ഗാഗ മോഡലാകുന്ന ഉൽപന്നങ്ങൾ ബഹിഷ്കരിക്കുവാനുള്ള ആഹ്വാനം ശക്തമായി. ദലൈലാമയുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഗാഗയ്ക്ക് വിനയായത്. ‘മാതൃരാജ്യത്തേക്കാൾ വലുതല്ല മറ്റാരും’ എന്ന പ്രഖ്യാപനത്തോടെ സമൂഹമാധ്യമങ്ങളിലൂടെ ഗാഗയ്ക്കെതിരെ ആഞ്ഞടിക്കുകയാണ് ചൈനയിലെ ജനങ്ങള്‍ . 50 ലക്ഷം പേരെങ്കിലും ഈ പ്രചാരണത്തിന്റെ ഭാഗമായി.
ഞായറാഴ്ചയാണ് ലാമ– ഗാഗ കൂടിക്കാഴ്ച അമേരിക്കയിലെ ഇന്ത്യാനപൊളിസിൽ നടന്നത്.കൂടിക്കാഴ്ച ഫേസ്ബുക്ക് ലൈവ് വഴി ലോകത്തോട് പങ്കുവച്ച് ഗാഗ ആഘോഷമാക്കിയിരുന്നു. 19 മിനിറ്റുള്ള വിഡിയോയിൽ ലോകത്തെ എത്രമാത്രം കരുണയുള്ളതാക്കാം എന്നതിനെ കുറിച്ചും യുവജനത നേരിടുന്ന വെല്ലുവിളിയും ചർച്ചയായി. ‘ചൈനയ്ക്കെതിരെ ഭീകരപ്രവർത്തനം നടത്തുന്ന ദലൈലാമയോട് അമേരിക്കൻ പോപ് ഗായികയ്ക്കുള്ള ബഹുമാനമാണ്’ തങ്ങളെ പ്രകോപിതരാക്കുന്നതെന്നാണ് ചൈനക്കാരുടെ നിലപാട്. ലോകത്താകമാനും ഈ ഗായികയുടെ 27 മില്യണിലധികം ആൽബങ്ങളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.
ചൈനീസ് കമ്യൂണിസ്റ്റു പാർട്ടിയാണ് ആഹ്വാനത്തിനു പിന്നിലെന്നാണ് വിദേശ മാധ്യമങ്ങളുടെ കണ്ടെത്തൽ. അതേസമയം ചൈന ഔദ്യോഗികമായി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ലേഡി ഗാഗയുടെ (30) രണ്ടര കോടിയിലേറെ സംഗീത ആൽബമാണ് ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുള്ളത്. നിരവധി ഉൽപന്നങ്ങളുടെ മോഡലുമാണ് അവർ. ആദ്യമായല്ല ലാമയുമായുള്ള ബന്ധത്തിന്റെ പേരിൽ ഗായകർക്കെതിരെ രോഷം അണപൊട്ടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ അമേരിക്കൻ റോക്ക് ഗായകൻ ബോൺ ജോവിക്കിന് ഷാങ്ഹായിലെ തന്റെ പരിപാടി ഉപേക്ഷിക്കേണ്ടിവന്നിരുന്നു. 2010ൽ തയ്‌വാനിൽ നടന്ന പരിപാടിയുടെ പശ്ചാത്തലത്തിൽ ലാമയുടെ ചിത്രം ഉപയോഗിച്ചതാണു കാരണം.