വെള്ളയും ചുവപ്പും വസ്ത്രങ്ങളണിഞ്ഞ് പള്ളിക്കുള്ളിൽ നിന്ന് പ്രാർഥനാ നിർഭരമായ രാവിന്റെ ശ്രദ്ധയെ തങ്ങളിലേക്കടിപ്പിക്കുന്ന ക്വയർ സംഘങ്ങൾ. ഓരോ ക്രിസ്മസിനും നമ്മൾ കൗതുകത്തോടെ കാത്തിരിക്കുന്നത് ആ ക്വയർ സംഘങ്ങൾ എന്താണ് പാടിത്തരുവാൻ പോകുന്നതെന്നാണ്.
കോട്ടയത്തെ ജെറുസലേം മാർ തോമാ ചർച്ച് ക്വയർ അവതരിപ്പിച്ച കരോൾ ഗാനങ്ങൾ കേൾക്കുമ്പോൾ വീണ്ടുമോടിയെത്തും പാതിരാവിൽ പള്ളിമുറ്റത്തേക്കുള്ള നടത്തവും പാതിരാ കുർബാനയും എല്ലാം. ക്രിസ്മസ് കഴിഞ്ഞാലും ഈ ഗായക സംഘത്തിന്റെ പാട്ടുകൾ വിശുദ്ധ ജന്മത്തിന്റെ തിരുപ്പുറവിയേയും ആ ജീവിതത്തേയും ഓർമിപ്പിക്കുന്ന മഞ്ഞുപെയ്യുന്ന നന്മ ദിനം ഓർത്തിരിക്കാൻ നമുക്ക് കൂട്ടാകും. പള്ളിക്വയറിൽ പാടാൻ കഴിയുകയെന്നത് ഏതൊരു വിശ്വാസിയെ സംബന്ധിച്ചും ഏറ്റവും ഹൃദ്യമായ അനുഭവം തന്നെയെന്നതിൽ സംശയമില്ല. ആ അനുഭവത്തിന്റെ അനുഭൂതിയെ ഏറ്റവും മനോഹരമായി ഈ ക്വയർ സംഘം അവതരിപ്പിച്ചുവെന്നു പറയാതിരിക്കാനാകില്ല.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പത്ത് പാട്ടുകളാണ് ഇവർ പാടിയത്. ഏറ്റവും പ്രശസ്തമായ ഗീതങ്ങള്‍. മിന്നും മിന്നും താരങ്ങൾ, ഒരു റാന്തൽ, കിങ് ഈസ് ബോൺ, ഇമ്മാനുവേൽ ജാതനായി...അങ്ങനെ കാലം മറക്കാത്ത ക്രിസ്മസ് പാട്ടുകൾ. പള്ളിയിലെ ശാന്തസുന്ദരമായ അന്തരീക്ഷത്തിനിണങ്ങുന്ന ഈണങ്ങളിൽ ഓരോന്നും പാടിനിർത്തുമ്പോൾ അടുത്തതിനായി കേഴ്‌വിക്കാരന്റെ ആകാംഷ കൂടുന്നു .
ക്രിസ്മസെന്നാൽ മഞ്ഞുപോലെ നനുത്ത കുറേ ഓർമകളുടെ ഏടാണ്. അതിരുകളില്ലാതെ ലോകമാഘോഷിക്കുന്ന ഉത്സവം. അകലങ്ങളിലെ ജറുസലേമും ബ്ത്‌ലഹേമും ഈ ലോകത്തിന്റെ ഓരോ കോണുകളിലുള്ള ജനമനസിലേക്കെത്തിക്കുന്ന ഉത്സവം. ഒരുപാട് പള്ളികളുള്ള ക്രൈസ്തവ പാരമ്പര്യത്തെ ഇന്നും ചേർത്തുനിർത്തുന്ന കോട്ടയത്തെ ജെറുസലേം മാർ തോമ പള്ളി ക്വയർ സംഘം പാടിയ ഗീതങ്ങളെല്ലാം മനസിലേക്കെത്തിച്ചതും ആ നല്ല ഓർമകളെയാണ്. എത്രകേട്ടാലും മതിവരാത്ത കരോൾ ഗാനങ്ങൾ തന്നെയാണ് ഈ ക്രിസ്മസ് നമുക്ക് തന്ന ഏറ്റവും മധുരതരമായ സമ്മാനവും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.