തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾ തങ്ങളുടെ വികസനനേട്ടങ്ങൾ പാടി നടക്കുമ്പോൾ കോട്ടയത്ത് അസിസ്റ്റന്റ് കലക്ടറും ഒരു പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ ഒരു ചെറിയ വ്യത്യാസമുണ്ട്. ഇതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് ബോധവൽക്കരണമാണ്. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ സ്വീപ് സോങ് പ്രകാശനം ചെയ്തു.
ചെയ്ത കാര്യങ്ങൾക്ക് പുറമെ ഒരു പാട്ടുകൂടി പാടി കൂടുതൽ അപകടം ഉണ്ടാക്കണ്ട എന്ന് സ്ഥാനാർഥികൾ കരുതുമ്പോൾ പാട്ടും പാടിയാണ് കോട്ടയം അസിസ്റ്റൻറ് കലൿർ ദിവ്യ എസ് അയ്യരുടെ രംഗപ്രവേശം. സംഗതി തിരഞ്ഞെടുപ്പ് ബോധവൽക്കരണമാണ്. രചനയും ആലാപനവും അസിസ്റ്റന്റ് കലക്ടർ നിർവഹിച്ചപ്പോൾ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് ജയദേവനാണ്.
ഗായിക വൈക്കം വിജയ ലക്ഷ്മിയെ യാണ് ബോധവൽക്കരണ പരിപാടികളുടെ ഐക്കണായി ജില്ലാ ഭരണകൂടം നിശ്ചയിച്ചിരിക്കുന്നത്. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കലക്ടർ സ്വാഗത് ഭണ്ഡാരി പ്രകാശന കർമം നിർവഹിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഈ ഗാനത്തിന് സംപേക്ഷണാനുമതിയും കമ്മീഷൻ നൽകി കഴിഞ്ഞു. തിരഞ്ഞെടുപ്പ് നിരീക്ഷക രഞ്ജനാ ദേവ്ശർമയും ചടങ്ങിൽ പങ്കെടുത്തു.