കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനാൽ അപമാനിക്കപ്പെട്ട സംഭവത്തിൽ സംഗീത സംവിധായകൻ എം ജയചന്ദ്രൻ ഡൽഹിയിൽ നിന്നുള്ള ഉന്നതതല സംഘത്തിനു മുൻപാകെ മൊഴി നൽകി. മാനാഞ്ചിറയിലെ കസ്റ്റംസ് ആൻഡ് എക്സൈസ് ഓഫിസിലെത്തിയാണ് സംഘം മൊഴിയെടുത്തത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനായിരുന്നു സംഭവം. ക്യൂ തെറ്റിച്ച് ചിലരെ മാത്രം കടത്തിവിട്ടത് ചോദ്യം ചെയ്ത ജയചന്ദ്രനെ കസ്റ്റംസ് ഉദ്യോഗസ്ഥൻ അസഭ്യം പറയുകയായിരുന്നു. സംഭവത്തിൽ ജയചന്ദ്രൻ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിരുന്നു. സംഭവം കെ സി വേണുഗോപാൽ എംപി കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അന്വേഷണത്തിന് വേഗം വയ്ക്കുകയായിരുന്നു.
അതേമസമയം, കരിപ്പൂരിലെ കസ്റ്റംസ് ഉദ്യോഗസ്ഥൻ എം ജയചന്ദ്രനോട് സംസാരിച്ചത് ചന്തയിൽ ഉപയോഗിക്കേണ്ട ഭാഷയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ ഉസ്മാൻ കോയ മനോരമ ഓൺലൈനോട് പറഞ്ഞു. ആക്രമിക്കാൻ പോകുന്ന പോലെ പലതവണ ഉദ്യോഗസ്ഥന്‍ ജയചന്ദ്രനു നേരെ പാഞ്ഞുടത്തുവെന്നും അദ്ദേഹം പറഞ്ഞു. വയസായവരേയോ സുഖമില്ലാത്തവരേയോ അല്ല കസ്റ്റംസ് ഉദ്യോഗസ്ഥൻ ഇത്തരത്തിൽ ക്യൂ തെറ്റിച്ച് കൊണ്ടുപോയത്. രണ്ട് സ്ത്രീകളേയും ഒരു യുവാവിനെയുമാണ്. മൂന്നു പേരും ആരോഗ്യമുള്ളവരായിരുന്നു. കയ്യിൽ നല്ല ലഗേജുമുണ്ടായിരുന്നു. സുരക്ഷാ പരിശോധന നടത്താതെയായിരുന്നു ഈ പ്രവൃത്തികളെല്ലാം. അവിടെ കൂടിനിന്നവർക്കെല്ലാം ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പ്രതിഷേധമുണ്ടായിരുന്നു. ജയചന്ദ്രൻ മാത്രമാണ് പ്രതികരിച്ചത്.
താൻ സംഗീതജ്ഞനാണെങ്കിൽ തിയറ്ററിൽ പോയി കാണിക്കണമെന്നും ഇവിടെ എന്റെ നിയമമാണ് നടപ്പിലാക്കുന്നതെന്നും പറഞ്ഞായിരുന്നു ഉദ്യോഗസ്ഥന്റെ ആക്രോശം. ജയചന്ദ്രന്റെ സംഭവം പുറംലോകമറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇതോടൊപ്പം ഇൗ രീതിയിൽ പ്രശ്നങ്ങൾ അഭിമുഖിക്കേണ്ടിവരുന്ന മറ്റു യാത്രക്കാർക്കും നീതികിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉസ്മാൻ കോയ പറഞ്ഞു.