ഇന്ത്യയുടെ അഭിമാനമായി ജയഹേ എന്നു പാടി നമ്മുടെ പാതകയും പാറിച്ച് മൈതാനങ്ങളിലൂടെ പാറിപ്പറന്ന കായിക താരങ്ങൾ. ഓരോ മത്സരത്തിനു മുന്നോടിയായും മെഡലുകളും അംഗീകാരങ്ങളും ഏറ്റുവാങ്ങുമ്പോഴും അവർ ദേശീയ ഗാനം പാടുന്നത് കേൾക്കുവാൻ നമുക്കേറെ ഇഷ്ടമല്ലേ. ഓരോ റിപ്പബ്ലിക് ദിനത്തിനും രാജ്യത്തിന് വ്യത്യസ്തതകൾ കരുതി വച്ചിരിക്കുന്ന കലാ ലോകത്ത് നിന്ന് ഇത്തവണയെത്തിയിരിക്കുന്നത് അതുപോലൊരു വീഡിയോയുമായിട്ടാണ്. രവീന്ദ്ര നാഥ ടാഗോറിന് ആദരമർപ്പിച്ചു തുടങ്ങുന്ന വീഡിയോയിൽ എത്തുന്നത് സച്ചിനും സാനിയയും സുനിൽ ഗവാസ്കറുമടങ്ങുന്ന നിര.
ഇവരെ കൂടാതെ ഹോക്കി ഇതിഹാസം ധൻരാജ് പിള്ള, ഷൂട്ടിങ് താരം ഗഗൻ നരാങ്, ഇന്ത്യൻ ഫുട്ബോളിന്റെ മുഖം ബൈചുങ് ഭൂട്ടിയ, ടെന്നിസ് താരം മഹേഷ് ഭൂപതി, ഗുസ്തി താരം സുശീൽ കുമാർ എന്നിവരാണ്. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വിഖ്യാത വേദികളിൽ ഇന്ത്യയുടെ യശസുയർത്തിയവരുൾപ്പെടുന്ന ഗായക സംഘം ദേശീയ ഗാനം പാടിക്കൊണ്ട് അണിനിരക്കുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വെറുതെ പാടിയകലുകയല്ല, കായിക സമ്പത്തിന്റെ പ്രസക്തിയും പങ്കുവയ്ക്കുന്നു വീഡിയോ.