സിനിമാ താരങ്ങൾ തന്നെ പാട്ടുകാരാകുന്ന കാഴ്ച പോയവർഷങ്ങളിലെ സിനിമകളിലാണ് അധികം കണ്ടത്. അക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധ നേടിയത് ജയസൂര്യയുടെ പാട്ടുകൾ തന്നെയാണ്. പക്ഷേ തന്റെ പാട്ട് അത്ര ഗംഭീരമൊന്നുമല്ല എന്നാണ് ജയസൂര്യയുടെ നിലപാട്. മനോരമ ഓൺലൈനിന്റെ ഐ മീ മൈസെൽഫിലായിരുന്നു ജയസൂര്യയുടെ ഈ സത്യസന്ധമായ മറുപടി. ഗായകന്‍ എന്ന നിലയിൽ സംസാരിക്കുവാൻ പറഞ്ഞപ്പോഴും ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതെന്ന് മുൻപ് ജയസൂര്യ പറഞ്ഞിരുന്നു.
ഗായകനാകണമെന്ന് പണ്ടു മുതലെ ആഗ്രഹമുണ്ടായിരുന്നു. രാത്രി കിടക്കുമ്പോഴൊക്കെ ഗാനമേള ട്രൂപ്പിൽ പാടുന്നതൊക്കെ സ്വപ്നം കണ്ടിട്ടുണ്ട്. ആദ്യമായി പാടുന്നത് അമ്മയുടെ ഒരു ഷോയിലാണ്. അതു കണ്ടിട്ടാണ് രഞ്ജിത് പുണ്യാളനിൽ പാടാൻ പറഞ്ഞത്. അതു ഹിറ്റായതോടെ പിന്നാലെ മറ്റു ചില സിനിമകളിൽ പാടി. ഞാൻ പാടുമ്പോൾ ഒരു ന്യൂസ് വാല്യുവാണ് വരുന്നത്. അല്ലാതെ ഞാനൊരു നല്ല ഗായകൻ ആയതുകൊണ്ടൊന്നുമല്ല. എന്നാണ് ജയസൂര്യ പറഞ്ഞത്.
പാവാട, പുണ്യാളൻ അഗർബത്തീസ്, ഷാജഹാനും പരീക്കുട്ടിയും, അമർ അക്ബർ അന്തോണി, ഹാപ്പി ജേർണി, ആട് ഒരു ഭീകര ജീവിയാണ്, ത്രീ കിങ്സ് എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം പാടിയത്. പാട്ടുകാരനല്ലെങ്കിലും ഈ ഗാനങ്ങളെല്ലാം തകർപ്പൻനായിരുന്നു. നടനായും നിർമ്മാതായും ഒക്കെ തിളങ്ങിയതിനോടൊപ്പം പാട്ടുകാരനായും ജയസൂര്യ അതേ മികവു പുലർത്തി.