വിവാദ പരാമർശവുമായി വീണ്ടും ഗാനഗന്ധർവ്വൻ കെ ജെ യേശുദാസ്. തൊട്ടുരുമ്മി നിന്ന് ആൺ പെൺ ഭേദമില്ലാതെ സെൽഫി എടുക്കുന്നതിനോട് തനിക്ക് എതിരഭിപ്രായമാണെന്ന അദ്ദേഹം പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പെണ്‍കുട്ടികൾ ജീൻസ് ധരിക്കുന്നതിനെതിരെ കുറച്ചു വർഷങ്ങൾക്കു മുൻപ് അദ്ദേഹം പറഞ്ഞതും ഇതുപോലെ വിവാദമായിരുന്നു. ഒരു പ്രമുഖ ദിനപ്പത്രത്തിലാണ് ഈ അഭിപ്രായം അച്ചടിച്ചു വന്നത്.
എണ്‍പതുകള്‍ക്ക് മുന്‍പ് ഒരു പെണ്‍കുട്ടി വന്ന് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കാറില്ലായിരുന്നു. അതായിരുന്നു അടക്കവും ഒതുക്കവും. ഇത് കുറ്റപ്പെടുത്തലല്ല. ‘ഇത് എന്റെ ഭാര്യ, മകള്‍’ എന്ന് ഒരാള്‍ പരിചയപ്പെടുത്തിയാല്‍ത്തന്നെയും അവര്‍ അകലം പാലിക്കുമായിരുന്നു. ഇന്ന് അങ്ങനെയല്ല ദേഹത്ത് തൊട്ടുരുമ്മിയുള്ള സെല്‍ഫിയെടുക്കാൻ ആർക്കും മടിയില്ല,
“സെല്‍ഫി വന്നതോടെ തൊട്ടുരുമ്മിനിന്ന് ഫോട്ടോയെടുക്കണം. അത് പറ്റില്ലെന്ന് ഞാന്‍ ആണിനേയും പെണ്ണിനേയും വിലക്കി. ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്നതില്‍ വിരോധമില്ല. ദേഹത്തുരസിയുള്ള സെല്‍ഫി വേണ്ട”. യേശുദാസ് അഭിപ്രായപ്പെട്ടു.
“സ്ത്രീകള്‍ ജീന്‍സ് ധരിച്ച് മറ്റുള്ളവരെ വിഷമിപ്പിക്കരുത്. മറച്ചുവെക്കേണ്ടത് മറച്ചുവെക്കുക തന്നെവേണം. മറ്റുള്ളവര്‍ക്ക് ആകര്‍ഷണ ശക്തികൊടുത്ത് വേണ്ടാതീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്”. ഇതായിരുന്നു യേശുദാസിന്റെ വിവാദമായ പ്രസ്താവന. 2014 ലെ ഗാന്ധിജയന്തി ദിനത്തിലായിരുന്നു ഈ പ്രസ്താവന നടത്തിയത്. ഇതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ സോഷ്യൽമീഡിയയിൽ കാമ്പയിൻ വരെ നടന്നിരുന്നു. സെൽഫിയെ വിമർശിച്ചുള്ള അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയും ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.