പ്രശസ്ത ഗായകൻ കൈലാഷ് ഖേർ ആശുപത്രിയിൽ. ദേഹാസ്വസ്ഥ്യത്തെ തുടർന്നാണ് ഗായകനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തന്നെ ഫേയ്സ്ബുക്ക് പേജിലൂടെയാണ് താൻ ആശുപത്രിയിലാണെന്ന വിവരം ആരാധകരെ അറിയിച്ചത്. സംഗീതപരിപാടികൾക്ക് ശേഷം ന്യൂയോർക്കിൽ നിന്ന് തിരിച്ചെത്തുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് ഉടൻ തന്നെ മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉത്തരവാദിത്വങ്ങൾ മാത്രം ഏറ്റെടുക്കുന്നതും ആരോഗ്യത്തെ അവഗണിച്ചുള്ള അർപ്പണ മനോഭാവവും നമ്മെ ഒരിക്കലും ചെന്നെത്താൻ ആഗ്രഹിക്കാത്ത സ്ഥലത്ത് എത്തിക്കും എന്നാണ് കൈലാഷ് ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരിക്കുന്നത്. ആദ്യമായായിട്ടാണ് ആശുപത്രിയിൽ ഇത്രയും സമയം ചെലവഴിക്കുന്നതെന്നും ന്യൂയോർക്കിൽ നിന്ന് തിരിക്കുമ്പോഴേ അസുഖത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. അതാണ് വന്നപ്പോൾ തന്നെ ആശുപത്രയിൽ അഡ്മിറ്റായതെന്നും താരം പറയുന്നു. അസുഖം കാരണം ഗുജറാത്തിൽ നടത്താനിരുന്ന പരിപാടി റദ്ദാക്കി. തന്റെ ജീവിതത്തിൽ ഇത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യം വേണ്ടവിധം ശ്രദ്ധിക്കാത്തതാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നും ഇത് തനിക്ക് വലിയൊരു തിരിച്ചറിവാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒബാമയോടൊത്തുള്ള ഡിന്നറായാലും നോബൽ സ്വീകരണ ചടങ്ങായാലും ആരോഗ്യത്തെ മറന്ന് ഒന്നും ചെയ്യരുതെന്ന മുന്നറിയിപ്പും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നുണ്ട്. ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും, താൻ ഉടനെ ആശുപത്രിവിടുമെന്നും തനിക്ക് വേണ്ടി പ്രാർഥിച്ച ആരാധകർക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള രണ്ടാമത്തെ പോസ്റ്റിൽ കൈലാഷ് ഖേർ പറയുന്നുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.