കാളിദാസ് ജയറാം നായകനാകുന്ന ആദ്യ മലയാള ചിത്രമായ പൂമരത്തിലെ ഗാനം പുറത്തിറങ്ങി. പൂക്കൾ കൊണ്ടു തീർത്തൊരു കുഞ്ഞു കപ്പലിന്റെ കടല്‍ യാത്ര പോലെ മനോഹരമാണ് ഈ പാട്ടും. മലയാളത്തിന്റെ വെള്ളിത്തിരയിലേക്കുള്ള കാളിദാസിന്റെ കടന്നുവരവ് പൂ ചന്തമുള്ള ഒരു പാട്ടിലൂടെ അവിസ്മരണീയമായി. ഒറ്റ ദിവസം കൊണ്ട് രണ്ടര ലക്ഷത്തിലധികം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്.
ഞാനും ഞാനുമെന്റാളും ആ നാൽപതു പേരും പൂമരം കൊണ്ടു കപ്പലുണ്ടാക്കി...എന്നാണു വരികൾ തുടങ്ങുന്നത്. ഫൈസൽ റാസിയുടേതാണ് സംഗീതവും ആലാപനവും. ക്യാംപസുകളുടെ മരത്തണലിൽ കൂട്ടുകാർക്കൊപ്പമിരുന്ന് കുറേ പാട്ടുകൾ പാടിത്തന്നിട്ടുള്ള കൂട്ടുകാരനെ ഓർമിപ്പിക്കുന്ന ശബ്ദവും ഭാവവും. വാകമരത്തിൽ നിന്നു പൂവടർന്നു വീഴുന്ന കാഴ്ചപോലെ ലളിതവും ആലസ്യവുമാണ് സംഗീതം. കൂട്ടുകാർക്കു നടുവിൽ കയ്യിലൊരു ഗിത്താറും പിടിച്ച് വെറുതെയിരുന്ന പാടുന്ന കാളിദാസിനേയും കാണാൻ ഏറെ ഭംഗി.
എബ്രിഡ് ഷൈൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം. ക്യാംപസ് കഥ പറയുന്ന ചിത്രം. കുഞ്ചാക്കോ ബോബനും മീര ജാസ്മിനും ഉൾപ്പെട്ട താരനിരയാണ് ചിത്രത്തിലുള്ളത്.