അമേരിക്കയിലെ പ്രശസ്ത ടിവി പരമ്പരയായ അമേരിക്കൻ ഹൊറർ സ്റ്റോറിയിൽ ലേഡി ഗാഗ അഭിനയിക്കുന്നു. ടി വി പരമ്പരയുടെ അഞ്ചാം സീരീസായ അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടലിലാണ് ലേഡി ഗാഗ അഭിനേതാവായി എത്തുന്നത്. ഇതിനായി താരം തന്നെ ഹെയർസ്റ്റൈലുവരെ മാറ്റി എന്നാണ് ഗാഗയോട് അടുത്തു നൽക്കുന്ന വൃത്തങ്ങൾ നൽകുന്ന വാർത്തകൾ. നേരത്തെ കാറ്റി പെറി: പാർട്ടോ ഓഫ് മീ എന്ന ഡോക്യുമെന്ററിയിലും, മചെറ്റ് കിൽസ്, മുപെറ്റ്സ് മോസ്റ്റ് വാണ്ടഡ്, സിൻ സിറ്റി തുടങ്ങിയ ചിത്രങ്ങളിലും ഗാഗ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു ടെലിവിഷൻ സീരീസിൽ മുഴുനീള വേഷം അവതരിപ്പിക്കുന്നത്. ഉടൻ ഷൂട്ടിങ് തുടങ്ങുന്ന പരമ്പര ഈ വർഷം അവസാനത്തോടെ പ്രദർശനത്തിനെത്തും.
ഇടത്തരം കൂടുംബത്തിൽ നിന്ന് പോപ്പ് ലോകത്തിലെ റാണിയായി ഉയർന്ന് വന്ന താരമാണ് സ്റ്റിഫാനി ജോവാന്ന ആഞ്ചലീന എന്ന ലേഡി ഗാഗ. 2008 ൽ പുറത്തിറക്കിയ ജസ്റ്റ് ഡാൻസ് ആയിരുന്നു ഗാഗയുടെ ആദ്യ സിംഗിൾ. ആദ്യ ഗാനം സൂപ്പർഹിറ്റായതോടെ ഗാഗയ്ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജസ്റ്റ് ഡാൻസ് ഉൾക്കൊള്ളിച്ചുകൊണ്ട് ഗാഗ പുറത്തിറക്കിയ ഫെയിം എന്ന ആദ്യ ആൽബവും സൂപ്പർഹിറ്റായിമാറി. 2009 ൽ ഗാഗ തന്റെ രണ്ടാമത്തെ ആൽബം മോൺസ്റ്റർ പുറത്തിറക്കി, പ്രശസ്തിയുടെ കറുത്ത വശങ്ങളെക്കുറിച്ച് പറയുന്ന ആൽബവും ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചു. തുടർന്ന് 2011 ൽ ബോൺ ദിസ് വേ എന്ന ആൽബവും 2013ൽ ആർട്ട്പോപ്പ് എന്ന ആൽബവും 2014ൽ ടോണി ബെന്നറ്റുമായി ചേർന്ന ചീക്ക് ടു ചീക്ക് എന്ന ആൽബവും ഗാഗ പുറത്തിറക്കി. ആർട്ട്പോപ്പിലെ അതേപേരിൽ തന്നെയുള്ള ഗാനം ഏറെ പ്രശസ്തമാണ്.
സംഗീതത്തിൽ മാത്രമല്ല വസ്തധാരണത്തിലും പ്രവർത്തിയിലും വ്യത്യസ്തത കൊണ്ടുവരുന്ന വ്യക്തിയാണ് ഗാഗ. ഭ്രാന്തൻ വേഷങ്ങൾ എപ്പോഴും ഗാഗയെ ശ്രദ്ധകേന്ദ്രമാക്കാറുണ്ട്. പച്ചമാംസം കൊണ്ടുള്ള ഉടുപ്പ് ഇട്ട് അവാർഡ് ഷോയിൽ പങ്കെടുക്കുക, അടിയുടുപ്പുകൾ മാത്രം ധരിച്ച് മീൻ പിടിക്കാൻ പോവുക. നഗ്നയായി ഷോകളിൽ പെർഫോം ചെയ്യുക തുടങ്ങിയ നിരവധികാര്യങ്ങളിലൂടെ ഗാഗ വാർത്താ പ്രാധാന്യം നേടിയിട്ടുണ്ട്. ജപ്പാൻ സുനാമി ദുരിതബാധിതർക്കായി വെറും രണ്ട് ദിവസംകൊണ്ട് ലേഡി ഗാഗ ശേഖരിച്ചത് രണ്ടര ലക്ഷം ഡോളറായിരുന്നു. ആറ് ഗ്രാമി പുരസ്കാരങ്ങളും, ഏഴ് ബിൽബോർഡ് പുരസ്കാരങ്ങളും ഒമ്പത് വേൾഡ് മ്യൂസിക്ക് പുരസ്കാരങ്ങളുമടക്കം നിരവധി പുരസ്കാരങ്ങൾ ഗാഗ നേടിയിട്ടുണ്ട്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.