സ്ത്രീയും പ്രകൃതിയും ഒന്നാണെന്ന സങ്കൽപത്തിൽ നിന്നുകൊണ്ട്, ആ മനസിന്റെ ഉൾത്തലങ്ങളിലേക്കു വെളിച്ചം വീശുകയാണ് ഈ മ്യൂസികൽ ആൽബം. അവള്‍ക്കു അസാധ്യമായതായി ഈ ഭൂമിയില്‍ ഒന്നും തന്നെയില്ലെന്നു പറഞ്ഞുകൊണ്ട്...
എല്ലാം മടുത്തു, ഇനി മുൻപിലോട്ടു പോകണമെന്നേയില്ല, വല്ലാത്ത ഒറ്റപ്പെടൽ, മരണം ഒന്നുവന്നു കൊണ്ടുപോയിരുന്നുവെങ്കിൽ....അവൾ ആഗ്രഹിക്കുകയാണ്. വിഷാദത്തിന്റെ കരിമ്പടം ചുറ്റിപ്പിണഞ്ഞു കയറി ആ മനസിനെ അടിമപ്പെടുത്തിക്കളഞ്ഞു. അവളുടെ ആ അവസ്ഥയെ കുറിച്ചാണ് ലൈറ്റ്സ് പാടുന്നത്. നമുക്കിടയിൽ അവളെ പോലെ നിരവധി പേരുണ്ട്. അവർക്കായുള്ളതാണീ പാട്ട്.നടുക്കടിലൊരു ചുഴിയിൽ അകപ്പെട്ടപോലെ നട്ടം തിരിയുന്നൊരു ആത്മാവിനുള്ള ഉണർത്തുപാട്ട്. ലൈറ്റ്സ്...ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കു തിരികെ നടക്കണമെങ്കിൽ സ്വന്തം മനസിനെ പറഞ്ഞു തിരുത്തുകയേ നിവൃത്തിയുള്ളെന്ന സത്യത്തെ പറയുന്ന പാട്ടു ചിത്രം.
നോബിൾ പീറ്ററാണ് നാലു മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ആൽബമൊരുക്കിയത്. അവതരണ ഭംഗികൊണ്ടു ആശയമികവു കൊണ്ടും വേറിട്ടു നിൽക്കുന്ന പാട്ട്. സംഗീതവും നോബിളിന്റേതു തന്നെ. നോബിആൽവിൻ മാത്യു ഡിക്കോട്ടു എഴുതി ഷിറിൻ റിയാസുദ്ധീൻ ആലപിച്ച ഗാനം. ഐശ്വര്യ നാഥും പവനിയ ജോഷിയുമാണ് ഈ വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. ഷിനൂബ് റ്റി ചാക്കോയുടേതാണ് ഛായാഗ്രഹണം. കടലിനേയും പിന്നെ പ്രകൃതിയിലെ മറ്റു മനോഹാരിതകളേയും പെൺഭംഗിയോടു ചേർത്തുവച്ച് അവൾക്കുള്ളിലെ വികാരങ്ങളോടു ഇഴചേർത്തു കാമറ ചലിപ്പിച്ച വൈദഗ്ധ്യം കാഴ്ച ഭംഗി നല്‍കുന്നു വിഡിയോയ്ക്ക്.