ചെന്നൈയിൽ വച്ചായിരുന്നു ഞാനും രാജാമണി ചേട്ടനും തമ്മിലുള്ള കൂടിക്കാഴ്ച. ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന് ട്രാക്ക് പാടുവാൻ പോയ സമയത്തായിരുന്നു പരിചയപ്പെട്ടത്. പാട്ടൊക്കെ പഠിച്ചോയെന്ന് ചോദിച്ച് വളരെ സൗമ്യനായി അടുത്തു വന്ന ആൾ. പിന്നീട് ആ ബന്ധം വളർന്നു. എനിക്കിപ്പോൾ വിശ്വസിക്കാനാകുന്നില്ല അദ്ദേഹത്തിന്റെ മരണം. അധികം വയസൊന്നുമായിട്ടില്ലല്ലോ. അസുഖമുള്ളതായിട്ടോ മറ്റോ അറിഞ്ഞതുമില്ല. ഞെട്ടലുണ്ടാക്കുന്ന വാർത്തയാണിത്. സംഗീത സംവിധായകൻ രാജാമണിയെ കുറിച്ചുള്ള ഓര്മകൾ പങ്കുവച്ച് സംസാരിക്കുകയായിരുന്നു എം ജയചന്ദ്രൻ.
പാട്ടുകൾക്ക് സംഗീതമൊരുക്കുന്നതിനേക്കാൾ പശ്ചാത്തല സംഗീതത്തിനായിരുന്നു രാജാമണി വിദഗ്ധൻ. വളരെ കുറച്ച് പാട്ടുകളേ ചിട്ടപ്പെടുത്തിയിട്ടുള്ളുവെങ്കിലും അവയെല്ലാം മനോഹരമായിരുന്നു. ഞാൻ സംഗീത സംവിധാന രംഗത്ത് തിരക്കായപ്പോൾ ചെന്നൈയിൽ വച്ച് സ്ഥിരം കാണുമായിരുന്നു. റെക്കോർഡിങിനൊക്കെ വളരെ സഹായം ചെയ്യും. ഞങ്ങൾ രണ്ടു പേരും ഒരേ സ്റ്റ്യുഡിയോയിൽ റെക്കോർഡിങ് ചെയ്തിട്ടുണ്ട് പലവട്ടം. ചില സമയങ്ങളിൽ എന്റെ റെക്കോർഡിങിന് ശേഷമായിരിക്കും അദ്ദേഹത്തിന്റേത്. അഥവാ എന്റെ റെക്കോർഡിങ് സമയത്തിന് തീരാതെ വന്നാൽ. ധൈര്യമായി അദ്ദേഹത്തോട് പറയാം...ചേട്ടാ എനിക്ക് രണ്ടു മൂന്നു മണിക്കൂർ കൂടി വേണമെന്ന്. ഒരുപാട് സഹായം ചെയ്ത് തരാറുണ്ട്.
റെക്കോര്‍ഡിങിന്റെ കാര്യത്തിൽ ഒത്തിരി അടുക്കും ചിട്ടയുമുള്ള രീതിയായിരുന്നു അദ്ദേഹത്തിന്റേത്. രാവിലെ സ്റ്റ്യുഡിയോയിലെത്തും. പിന്നെ ഉച്ചയ്ക്ക് രണ്ടു മണിവരെ. അതുകഴിഞ്ഞാൽ രണ്ടു മണിക്കൂർ നല്ല ഉറക്കം. പിന്നെ വീണ്ടും നാലു മണി മുതല്‍ ഒമ്പതു വരെ. കൃത്യതയിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഒത്തിരി സ്നേഹത്തോടെ സംസാരിക്കുന്ന ആൾ. അദ്ദേഹത്തിന്റെ മകൻ പിന്നീട് ഞാൻ സംഗീത സംവിധാനം ഹാപ്പി ഹസ്ബൻഡ് എന്ന ചിത്രത്തിൽ പാടിയിട്ടുുണ്ട്.
ജോൺസൺ മാസ്റ്ററിന്റെ അസിസ്റ്റന്‍റായിരുന്നു രാജാമണി സർ. രാജാമണി സർന്റെ അസിസ്റ്റൻറായിരുന്നു ബാഹുബലിക്ക് സംഗീത സംവിധാനം നിർവഹിച്ച എം കീരവാണി. അത്രയും വലിയ ശിഷ്യഗണവും ജ്ഞാനവുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. എം ജയചന്ദ്രൻ മനോരമ ഓൺലൈനോടു പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.