"ആകെ അറിയാവുന്നത് നല്ല നാടൻ തല്ലാ. അതൊരു ഗോംപറ്റീഷൻ ഐറ്റം അല്ലാത്തോണ്ട് കപ്പൊന്നും കിട്ടീട്ടില്ല. പിന്നെ ഞാനിടിച്ച് പല്ല് തെറിപ്പിച്ചിച്ചിട്ടുണ്ട് ചിലരുടെ. അത് വീട്ടിലൊരു ഹോർലിക്സ് കുപ്പീല് സൂക്ഷിച്ചു വച്ചിട്ടുണ്ട്..."ആരാണീ ഡയലോഗ് പറഞ്ഞതെന്നു പറയേണ്ടതില്ലല്ലോ. ഇങ്ങനെയുള്ള ലാലേട്ടന്റെയും മമ്മൂക്കയുടെയും തകർപ്പൻ ഡയലോഗുകള്‍ ചേർത്തുവച്ച് ഒരു പാട്ടും അകമ്പടിയായി നൽകി വിഡിയോ തയ്യാറാക്കിയിരിക്കയാണു മലയാളത്തിലെ ഒരു യുവ സംഗീത സംവിധായകൻ. എന്തിനാണിതു ചെയ്തത് എന്നല്ലേ. രജനീകാന്ത് ആരാധന തന്നെയാണ കാര്യം.
വള്ളീം പുള്ളീം തെറ്റിയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സൂരജ് എസ്.കുറുപ്പാണു വിഡിയോയ്ക്കു പിന്നിൽ. ആളൊരു 'അതിഭീകരൻ' രജനീകാന്ത് ആരാധകനാണ്. അപ്പോൾ ആവേശം നിറച്ച് ഒരു പുതിയ രജനീകാന്ത് ചിത്രമെത്തുമ്പോൾ അതിനു നല്ലൊരു വരവേൽപു നൽകണ്ടേ. കബാലിയെന്ന ചിത്രത്തെ മലയാളത്തിലേക്കു ഈ ആരാധകൻ സ്വാഗതം ചെയ്യുകയാണീ വിഡിയോയിലൂടെ. നരസിംഹത്തിലും ബിഗ് ബിയിലും മോഹൻലാലും മമ്മൂട്ടിയും പറഞ്ഞ തട്ടുപൊളിപ്പൻ വർത്തമാനങ്ങളെ കബാലിയിലെ നെരുപ്പ്ഡാ പാട്ടിനൊപ്പം എഡിറ്റ് ചെയ്തു ചേർത്താണു വിഡിയോ ചെയ്തത്.
കബാലി കേരളത്തിലെത്തുമ്പോൾ എന്തെങ്കിലുമൊരു കാര്യം ചെയ്യണമെന്നു വലിയ ആഗ്രഹമായിരുന്നു. വിഡിയോ ചെയ്യാനുള്ള സമയവും സാഹചര്യവുമില്ലായിരുന്നിട്ടും ചെയ്തത് അതുകൊണ്ടാണ്. ഒറ്റ രാത്രികൊണ്ടാണു ദൃശ്യങ്ങൾ ഷൂട്ട് ചെയ്തത്. കൂട്ടുകാരും ഒപ്പം കൂടി. പിന്നെ, എഡിറ്റിങ്ങും മിക്സിങ്ങുമൊക്കെയായി ആകെ നാലു ദിവസമെടുത്തു പൂർത്തിയാക്കുവാൻ. ഒരു രജനീകാന്ത് ചിത്രത്തിനു ഈണമിടുക എന്നതാണു ഏറ്റവും വലിയ ആഗ്രഹം. എന്നെങ്കിലുമൊരിക്കൽ നേരിട്ടു കാണണം. സൂരജ് പറഞ്ഞു. സൂരജ് മനോരമ ഓണ്‍ലൈനോടു പറഞ്ഞു.
മൊത്തത്തിൽ ഒരു കബാലി മയമാണെങ്ങും. ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ജനമനസുകളുടെ സ്നേഹം. രജനീകാന്തെന്ന കലാകാരനെ വ്യത്യസ്തനാക്കുന്നതും ഈ ഒരു ഘടകമാണ്.