കാത്തിരിപ്പുകൾക്കൊടുവിൽ കബാലിയിലെ ഈണങ്ങൾ കാതോരമെത്തിക്കഴിഞ്ഞു. അത്രയേറെ ആവേശത്തോടെയാണ് ആരാധകർ ഓരോ പാട്ടുകളേയും വരവേൽക്കുന്നത്. യുട്യൂബിലും സോഷ്യൽ മീഡിയയിലും ഷെയറുകളും ഡൗൺലോഡുകളും തകര്‍ക്കുന്നു. ചിത്രത്തിലെ രജനീകാന്തിന്റെ ലുക്കു പോലെ പാട്ടുകളെല്ലാം അസാധ്യ സുന്ദരം. ചടുലവും മനോഹരവുമായ ഗാനങ്ങള്‍ മനസുകളിൽ നിന്ന് മനസുകളിലേക്ക് പറന്നുകൊണ്ടേയിരിക്കുന്നു. സോഷ്യൽ മീഡിയയിലും യുട്യൂബിലും ട്രെൻഡിങ് ആണ് ഗാനങ്ങൾ. പ്രത്യേകിച്ച് ട്രെയിലറിൽ കണ്ട ഗാനം, നെരുപ്പ്ഡാ. ഒറ്റ ദിവസം കൊണ്ട് യൂട്യൂബിലൂടെ ഈ പാട്ടുകളെല്ലാം ലക്ഷത്തോളം പ്രാവശ്യമാണ് ആരാധകർ കണ്ടത്.
നെരുപ്പ്ഡാ എന്ന ഗാനം ഒറ്റ ദിവസം കൊണ്ട് എട്ടര ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി കണ്ടത്. അനുരാജ കാമരാജിന്റെ വരികളാണിത്. ഇലക്ട്രോണിക് വാദ്യോപകരണങ്ങളുടെ മാസ്മരിക സംഗീതമുള്ള ഗാനമാണ് ട്രെയിലറിന് ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. രജനിയുടെ സ്റ്റൈലൻ വരവിനൊത്ത ഗാനം. ഉലഗം ഒരുവനുക്കാ എന്ന പാട്ട് ഏഴര ലക്ഷത്തിലധികം പ്രാവശ്യവും. രജനിയുടെ താരമൂല്യവും കഥാപാത്രത്തിന്റെ തലയെടുപ്പും ഒപ്പിയെടുത്ത ഗാനങ്ങൾ തന്നെയാണെല്ലാം. മായാ നന്തി, വാനം പാർത്തേൻ, എന്നീ പാട്ടുകൾ നാലു ലക്ഷത്തോളവും വീരാ തുരന്തര എന്ന ഗാനം രണ്ടര ലക്ഷത്തോളം പ്രാവശ്യവുമാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. കബാലിയുടെ ആൻഡ്രോയ്ഡ് ആപ്പ് ഇതിനോടകം പതിനയ്യായിരത്തോളം ആളുകളാണ് ഡൗൺലോഡ് ചെയ്തത്.
കബാലിയിലെ ഗാനങ്ങൾ ഞായറാഴ്ച എത്തുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ സർപ്രൈസ് ഒരുക്കിക്കൊണ്ട് ശനിയാഴ്ച രാത്രി പത്തു മണിയോടെ രണ്ടു പാട്ടുകളെത്തി. കബാലിയുടെ ട്രാക്ക് ലിസ്റ്റും ചില പാട്ടുകളും വ്യാജ മ്യൂസികൽ വെബ്സൈറ്റുകളിലൂടെ പ്രചരിച്ചതോടെയാണ് തിരക്കിട്ട് രണ്ടു പാട്ടുകളെത്തിച്ചത്. ഉലഗം ഒരുവനുക്കാ, വാനം പാർത്തേൻ എന്നീ ഗാനങ്ങളായിരുന്നു അത്. പിറ്റേ ദിവസം ബാക്കി മൂന്നു ഗാനങ്ങളും കൂടി റിലീസ് ചെയ്തു. കബാലിയുടെ ഈണങ്ങൾക്കു പുറകേ അപ്പോൾ മുതൽക്കേ പാച്ചിലാണ് ജനങ്ങൾ. ന്ന മനസു കീഴടക്കുന്ന ഈണങ്ങളെല്ലാം സന്തോഷ് നാരായണന്റേതാണ്. കബിലൻ, വിവേക്, ഇമാ ദേവി, അരുൺ രാജ കാമരാജ് എന്നിവർ ചേർന്നാണ് ഈ അഞ്ചു ഗാനങ്ങൾ കുറിച്ചത്.
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രം എസ് തനു ആണ് നിർമ്മിക്കുന്നത്. രാധികാ ആപ്തേയാണ് നായിക. ജെമിനി ഫിലിം സർക്യൂട്ട് ആണ് വിതരണം. ജി മുരളിയാണ് ഛായാഗ്രഹണം. പ്രവീൺ കെഎൽ ആണ് എഡിറ്റിങ്.