നോട്ടങ്ങളിലൂടെയും അതിനിടയിലെ നീണ്ട മൗനങ്ങൾക്കിടയിലൂടെയും പ്രണയിച്ചവർ. ആ നിമിഷങ്ങളിലെ അനുഭവങ്ങൾക്കപ്പുറം ഇരുവർക്കും പരസ്പരം ഒന്നുമേ അറിയില്ലായിരിക്കും. പക്ഷേ കണ്ടു സ്നേഹിച്ചിരുന്ന പകലുകൾ കടന്ന് രാവുകളിൽ നിദ്രയ്ക്കൊപ്പം സഞ്ചരിക്കുമ്പോൾ അവൾ അവന്റെ ഉറക്കത്തിലേക്കു കടന്നുവരും. വര്‍ത്തമാനും പറഞ്ഞും വീടിന്റെ അകത്തളത്തിൽ വെറുതെ നടന്നും സല്ലപിച്ചും തന്നോടു സ്വപ്നങ്ങളിലൂടെ കൂട്ടുകൂടുന്ന അവൾ. സ്വപ്നങ്ങളായിരിക്കും ആ മനസുകളെ കൂടുതൽ ആഴങ്ങളിലേക്ക് ഒരുമിപ്പിക്കുന്നത്. അനിർവചനീയമായ ഈ പ്രണയാനുഭവം കാൽപനികമായ എഴുത്തുകളുടെ പ്രിയപ്പെട്ട വിഷയമാണ്. ഈ പാട്ടും അക്കൂട്ടത്തിലൊന്നാണ്.
നിഴലറിയാതെ നിറമണിയും
ഒരുപിടി കനവിലായ് നിൻമുഖം
മനമറിയാതെ നിനവുകളിൽ
ഇരവിലെ കുളിരുപോൽ നീ വരൂ...
ഹണീ ബീ എന്ന ചിത്രത്തിലെ ഈ പ്രണയപ്പാട്ടാണ് ഗിത്താറിന്റെ മാത്രം സ്വരഭംഗിയിൽ സയനോരയും രാജലക്ഷ്മിയും ഒന്നുചേര്‍ന്നു പാടിയത്. പുതിയ കാലത്തിന്റെ പാട്ടുകൾക്കിടയിൽ നിന്ന് നമ്മൾ സ്നേഹത്തോടെ ചേർത്തുവച്ച ഗാനങ്ങളിലൊന്നാണിത്. പ്രണയത്തിന്‍ മൗനത്തിന്റെയും നിശബ്ദതയിലൂടെ സംവദിക്കുന്ന മനസിൻ ഭംഗിയേയും ഓർമിപ്പിക്കുന്ന പ്രണയാർദ്രമായ വരികൾ ഇതുപോലെ വളരെ പതിയെ പാടിത്തരുമ്പോള്‍ കേൾക്കുവാൻ എത്രമാത്രം ഇമ്പമാർന്നതാകും. സയനോരയും രാജലക്ഷിയും ചേർന്ന പാട്ടനുഭവം അതാണു നമുക്കു പകരുന്നത്.
നിനച്ചിരിക്കാതെ പെയ്തൊരു മഴ പേരറിയാ മരത്തിന്റെ ഇലക്കൂടുകളിൽ തീർത്ത താളം പോലെ മൃദുലമായ സംഗീതമാണ് ദീപക് ദേവ് പകര്‍ന്നത്. ജീൻ പോൾ ലാലിന്റെ വരികൾക്ക് ആലസ്യവും കുസൃതിയും കൗതുകവും ഒന്നുചേർന്ന പാട്ട് പാടിയത് രാജലക്ഷ്മിയും വിനോദ് വർമയും ചേർന്നായിരുന്നു. അനു എലിസബത്ത് ജോസിന്റേതായിരുന്നു വരികൾ.