സ്ത്രീത്വത്തെ കുറിച്ചാണു ബിയോൺസെ പാടിയത്. ആ ഗാനങ്ങളാണു ഗ്രാമി പുരസ്കാരത്തിനെത്തിയതും. ഇരട്ട ഗ്രാമിയുമായി അവൾ പാടിയാടി മടങ്ങുമ്പോൾ ഗ്രാമി വേദിയിൽ നിറഞ്ഞത് മാതൃത്വത്തിന്റെ ചന്തമായിരുന്നു. ഇന്നലത്തെ ഗ്രാമി കാഴ്ചകളെ കൂടുതൽ മനോഹരമാക്കിയതെന്നു പറയാം.
ഇരട്ടക്കുട്ടികളുടെ അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത പുറത്തുവിട്ടതിനു ശേഷം ബിയോൺസെ എത്തുന്ന ആദ്യ ലോക വേദിയായിരുന്നു ഗ്രാമി. അതുകൊണ്ടു തന്നെ ബിയോൺസയെ ആരാധക പക്ഷം കാത്തിരിക്കുക തന്നെയായിരുന്നു. ആരെയും നിരാശപ്പെടുത്തിയില്ല, നിറവയറുമായി വേദിയെ സംഗീതസാന്ദ്രമാക്കി പാടിയാടി ഇരട്ട ഗ്രാമിയുമായി അവർ മടങ്ങി. ഗാനങ്ങളിലൂടെ അറിഞ്ഞ ബിയോൺസെയെ പോലെ തന്നെ ശക്തമാണ് അവർക്കുള്ളിലെ സ്ത്രീത്വമെന്നും തെളിയിച്ച ആ നിമിഷങ്ങളെ ആദരവോടെ നോക്കുകയാണ് ലോകം.
ഫാഷന്റെയും പാട്ടിന്റെയും പ്രൗഢ ഗംഭീര ഗ്രാമി
സ്വർണനിറത്തിലുള്ള തിളങ്ങുന്ന വസ്ത്രവും ആഭരവും അണിഞ്ഞ് ഒരു രാജകുമാരിയെ പോലെയായിരുന്നു ബിയോൺസെ. കഴുത്തിൽ അണിഞ്ഞ കട്ടികൂടിയ മാലയും ദേഹത്തു ചാർത്തിയ ആഭരണങ്ങളും ഈജിപ്ഷ്യൻ കഥകളിൽ കേട്ട സുന്ദരിമാരെ അവര്‍ അനുസ്മരിപ്പിച്ചു. ഗോൾഡന്‍ ചെയിനുകളുള്ള ബിക്കിനിയായിരുന്നു പാട്ടു പാടാൻ നേരം അണിഞ്ഞത്. പാട്ടും അതിനൊപ്പമുള്ള ദൃശ്യങ്ങളും നിഗൂഢമായ സൗന്ദര്യമാണ് അവർക്കും അവരുടെ പാട്ടിനുമെന്ന് ലോകത്തോടു വിളിച്ചുപറഞ്ഞു. ഒരു വലിയ സംഘത്തിനൊപ്പമെത്തി മുൻകാലുകൾ പൊക്കി മലർന്നു കിടക്കുന്ന കസേരയിൽ ഇരുന്നും പിന്നെയൊരു േദവതയെ പോലെ നടന്നുമൊക്കെ പാടിയ ബിയോൺസെയുടെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ കാമറക്കണ്ണുകൾ മത്സരിക്കുക തന്നെയായിരുന്നുയ. ഗ്രാമി അവാർഡ് നേടിയ ബിയോൺസെയോട് എന്നതിനേക്കാൾ അമ്മയാകാൻ പോകുന്ന ബിയോൺസെയായിരുന്നു ഇന്നലെ ലോകം ആദരിച്ചത്. ലോകത്തെ എല്ലാ അമ്മമാർക്കുമുള്ള സമ്മാനം കൂടിയാണിത്. സ്ത്രീത്വത്തെ കുറിച്ചു പാടിയ പാട്ടുകൾക്കായിരുന്നു ബിയോൺസെ ഗ്രാമി പുരസ്കാരം നേടിയതും.
ബിയോൺസെയ്ക്കായി ഗ്രാമി പുരസ്കാരം രണ്ടായി ഒടിച്ച് അഡെല്‍
ബിയോൺസെയുടെ ലെമൊണേഡ്, അഡെലിന്റെ 25 എന്നീ ആൽബങ്ങൾ തമ്മിലായിരുന്നു അക്ഷരാർഥത്തിൽ മത്സരം. ഏഴു നോമിനേഷനുകൾ ബിയോൺസെയും അഞ്ചെണ്ണത്തിൽ അഡെലും ഇടംപിടിച്ചു. എന്നാൽ ബിയോൺസെയ്ക്കു രണ്ടെണ്ണമേ നേടാനായുള്ളൂ. അഡെൽ അഞ്ചെണ്ണവും സ്വന്തമാക്കി. ആൽബം ഓഫ് ദി ഇയർ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ അഡെൽ പറഞ്ഞത് ഈ അവാർഡിനേക്കാൾ അർഹത ബിയോൺസെയാണ് എന്നായിരുന്നു. അത്രയേറെ ക്രിയാത്മകതയും ആഴവുമായിരുന്നു ബിയോണ്‍സെയുടെ ലെമൊണേഡ് എന്ന ആൽബത്തിലെ ഓരോ ഗാനങ്ങൾക്കും.