റഹ്മാന്‍ സംഗീതം വിരിയുന്ന നഗരമാണ് ചെന്നൈ. അവിടത്തെ രാപകലുകളറിയാത്ത സ്റ്റ്യുഡിയോയിലിരുന്നാണ് പുതിയ ഈണക്കൂട്ടുകൾ റഹ്മാന്‍ നമുക്ക് തരുന്നത്. ആ സ്റ്റുഡിയോയും അദ്ദേഹത്തിന്റെ വീടും ഇപ്പോൾ പ്രളയത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള സങ്കടം റഹ്മാൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ചെന്നൈയിലുള്ള എന്റെ വീടും സ്റ്റ്യുഡിയോയും വെള്ളത്തിലകപ്പെട്ടു പോയി. ഓരോ പതിനഞ്ച് മിനുട്ട് കൂടുമ്പോഴും പമ്പ് ചെയ്ത് വെള്ളം പുറത്ത്കളഞ്ഞാണ് അവിടെ കഴിഞ്ഞു കൂടുന്നത്. എല്ലാം കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ്. ഈ ദുരന്തത്തിൽ എന്നെ ഓർമിച്ച എല്ലാവർക്കും നന്ദിയറിയിക്കുകയാണ്.
ചെന്നൈയേയും അവിടത്തെ ജനങ്ങളേയും ഒന്ന് നോക്കാൻ പോലുമുള്ള മനക്കട്ടി ഇപ്പോഴില്ല. താൽക്കാലികമായെങ്കിലും ഇപ്പോൾ നമ്മളെല്ലാവരും അഭയാർഥികളെ പോലെയാണ്.പഴയരൂപത്തിലേക്ക് ചെന്നൈ തിരിച്ചെത്തുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ഭാവിയിൽ ഇത്തരമൊരു ദുരന്തത്തിൽ നിന്ന് നമ്മെ സംരക്ഷിച്ച് നിർത്താനുള്ള പ്രവർത്തനങ്ങൾ നല്ല പാതയിലാണെന്ന് കരുതുന്നു. എല്ലാത്തിനും ഈശ്വരൻ അനുഗ്രഹിക്കട്ടെ. റഹ്മാൻ ഫേസ്ബുക്കിൽ കുറിച്ചു. കലയ്ക്കും കലാകാരൻമാർക്കും ആത്മാവുകൊടുത്ത് സ്നേഹിച്ച നഗരമാണ് ചെന്നൈ. അവരുടെ ഏറ്റവും വലിയ താവളവും ചെന്നൈ തന്നെ. പ്രളയത്തിൽ മുങ്ങിപ്പോയ ചെന്നൈ അവരെ ഇത്രയേറെ കരയിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.