ഇളയരാജ ഇസൈജ്ഞാനിയാണെങ്കിൽ എം എസ് വിശ്വനാഥൻ സംഗീതത്തിലെ ദൈവമാണെന്ന് സൂപ്പർ സ്റ്റാർ രജനീകാന്ത്. എം എസ് വിയുടെ ബഹുമാനാർഥം ഇളയരാജ സംഘടിപ്പിച്ച സംഗീതപരിപാടിയിൽ എത്തിയാണ് രജനികാന്ത് തന്റെ മനസ് തുറന്നത്. ജ്ഞാനികൾക്ക് മാത്രമേ ദൈവത്തെ തിരിച്ചറിയാൻ സാധിക്കുകയുള്ളു, ഇളയരാജയ്ക്കിഷ്ടപ്പെട്ട എംഎസ് വി ഗാനങ്ങൾ കേൾക്കാൻ വേണ്ടിയാണ് താൻ എത്തിയത് എന്നും രജനികാന്ത് കൂട്ടിച്ചേർത്തു.
തന്റെ മാനസ ഗുരുവായ എംഎസ് വിശ്വനാഥന് ആദരവ് അർപ്പിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും, എംഎസ് വിയും താനുമായി ചേർന്ന് ഇത്തരത്തിലൊരു പരിപാടി അവതരിപ്പിക്കാൻ പദ്ധതിയിട്ടതായിരുന്നെന്നും പക്ഷെ അത് നടക്കുന്നതിന് മുമ്പേ എംഎസ് വി യാത്രയായെന്നുമാണ് കൺസേർട്ടിൽ ഇളയരാജ പറഞ്ഞത്.
ലളിതസംഗീത മാന്ത്രികതകൊണ്ട് തെന്നിന്ത്യൻ സംഗീതലോകത്തെ വിസ്മയിപ്പിച്ച എംഎസ്‌വി വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ജൂലൈ 14നാണ് അന്തരിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീത നൽകുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്. 87-ാം വയസിൽ സംഗീതത്തിന്റെ ആ രാഗസൂര്യൻ അസ്തമിച്ചത് ഒരിക്കലും വിസ്മൃതിയിലാഴാത്ത ഗാനങ്ങൾ സമ്മാനിച്ചുകൊണ്ടാണ്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.