.മലയാള പ്രേക്ഷകരെ രസിപ്പിക്കാൻ വീണ്ടുമിതാ ഒരു തമിഴ് പാട്ടെത്തുന്നു. ആടു പുലിയാട്ടമെന്ന ജയറാം ചിത്രത്തിലെ രൗദ്രതാളമുള്ള ഈ ഗാനം ഉത്സവകാലങ്ങളിൽ ഏറ്റവുമധികം കേൾക്കാനിടയുള്ള പാട്ടുകളിലൊന്നായേക്കാം. മാരിയമ്മനെ വിളിച്ച് പാടുന്ന പാട്ടിന് അത്രയേറെ ഊർജ്ജമുണ്ട്. വ്യത്യസ്ത സ്വരക്കൂട്ടിലാണ് മംമ്ത മോഹന്‍ദാസും രതീഷ് വേഗയും ഈ പാട്ട് ആലപിച്ചിരിക്കുന്നത്.
വാലിട്ട് കണ്ണെഴുതി വലിയ ചെഞ്ചുവപ്പൻ പൊട്ടണിഞ്ഞ് തിളങ്ങുന്ന കല്ലുമാല ചാർത്തി പട്ടു ചേലചുറ്റി മുടിയഴിച്ചിട്ട് ജമന്തി പൂക്കൾ വാരിവിതറി ആടിത്തിമർക്കുന്ന രമ്യാ കൃഷ്ണൻ പാട്ടിന് ദൃശ്യഭംഗിയേകുന്നു. രതീഷ് വേഗ തന്നെയാണ് സംഗീതമിട്ടത്. മോഹൻ രാജിന്റേതാണ് വരികൾ. എല്ലാംകൊണ്ടും സുന്ദരം എന്നുതന്നെ പറയാം.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുപുലിയാട്ടം. അറുന്നൂറ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു മിത്തിനെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. രമ്യാ കൃഷ്ണൻ, ഓംപുരി, ജയറാം എന്നിവരടങ്ങിയ വൻ താരനിരയുണ്ട് ചിത്രത്തിന്. ബാഹുബലിയിൽ നാം കണ്ടതാണ് രമ്യാ കൃഷ്ണന്റെ തീവ്രമായ അഭിനയ ശൈലിയെ. ഈ പാട്ടിലുമുള്ളത് അത്തരത്തിലൊരു രമ്യയാണ്. മംമ്ത മോഹൻദാസ് ശബ്ദത്തെ കുറച്ചുകൂടി ഗൗരവമുള്ളതാക്കി പാടുമ്പോൾ അത് കൂടുതൽ ശക്തമാകുന്നു. ദിനേശ് പള്ളത്താണ് ഈ ഹൊറർ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.