ഗായിക ഗായത്രി അശോകൻ വിവാഹിതയായി. ബംഗാളി സിത്താർ വാദകനും ഗായകനുമായ പുർബായന്‍ ചാറ്റർജിയാണ് വരന്‍. തൃശൂർ പാറമേക്കാവ് ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു പുർബായൻ ഗായത്രിക്കു താലി ചാർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. സംഗീതവുമായി നിരവധി വേദികളിൽ ഇവർ ഒന്നിച്ചെത്തിയിട്ടുണ്ട്.
അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലെ ദീനദയാലോ രാമാ എന്ന പാട്ടിലൂടെയാണ് മലയാളി ആദ്യമായി ഗായത്രിയുടെ പാട്ടു കേൾക്കുന്നത്. പുലർകാലത്തിൽ കേൾക്കുന്ന കീർത്തനങ്ങളുടെ അനഭൂതി പകരുന്ന സ്വരവും ആലാപന ഭംഗിയുമായി ഗായത്രി അന്നേ ശ്രദ്ധ നേടിയതാണ്. സിനിമാ സംഗീത ലോകത്ത് വേറിട്ടൊരിടത്ത് നിൽക്കുമ്പോഴും സംഗീത പഠനത്തിൽ അതീവ ശ്രദ്ധ പുലർത്തി അവര്‍. ഹിന്ദുസ്ഥാനി സംഗീതവും, ഗസലും ഖയാലും എല്ലാം നിരവധി പ്രൗഢമായി വേദികളിൽ അവതരിപ്പിക്കുകയും ചെയ്തു. 2003ൽ സസ്നേഹം സുമിത്ര എന്ന ചിത്രത്തിലെ എന്തേ നീ കണ്ണാ എന്ന പാട്ടിലൂടെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും നേടി.