സിനിമാ ഷൂട്ടിങ് കാണാൻ സാധിക്കുന്നതു പോലെയല്ല പാട്ടിന്റെ റെക്കോർഡിങ്. സംഗീത സംവിധായകനും, ഗായകരും പിന്നെ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ടവരും മാത്രമൊന്നുചേരുന്നിടമാണത്. പിന്നീടിപ്പോൾ സാങ്കേതികത വളർന്നപ്പോൾ സംഗീത സംവിധായകനും ഗായകരും രണ്ടു ഭൂഖണ്ഡങ്ങളിലിരുന്ന് ഒരു പാട്ടു സൃഷ്ടിക്കുന്ന രീതി വരെയെത്തി. എന്തായാലും പിന്നീട് ആ ഗാനം കേൾക്കുമ്പോൾ നമ്മളറിയുന്നത് സംഗീത സംവിധായകനേയും പാടിയ ആളുകളേയും ആ ഗാനം രചിച്ചവരേയും മാത്രമാണല്ലോ. എന്നാൽ അതിനു പിന്നിൽ മറ്റൊരാളുടെ വലിയ സാന്നിധ്യം കൂടിയുണ്ട്. സൗണ്ട് എഞ്ചിനീയറുടെ.
ഗായകരുടെ സ്വരം നമ്മുടെ കേൾവിയെ കീഴടക്കാൻ പാകത്തിൽ പരുവപ്പെടുത്തുന്നതിൽ ഒരു സൗണ്ട് എഞ്ചിനീയര്‍ വഹിക്കുന്ന പങ്കു ചെറുതല്ല. സൗണ്ട് എഞ്ചിനീയറുടെ ചെറിയ പാകപ്പിഴ മതി ഒരു പാട്ടിന്റെ കേള്‍വി സുഖം നഷ്ടമാകുവാൻ. അതുപോലെ ഗായകരാകാൻ യോഗ്യതയില്ലാത്തവരെ അങ്ങനെയാക്കുവാനും. ദാ ഈ വിഡിയോ കണ്ടാൽ നമുക്കത് മനസിലാകും. ഒരു സൗണ്ട് എഞ്ചിനീയറുടെ കഷ്ടപ്പാട് എന്തെന്നാണ് ഈ വിഡിയോ പറയുന്നത്. ഗായികയുടെ സ്വരം നന്നാക്കാനുള്ള പരിശ്രമങ്ങൾ വിജയിക്കുന്നുണ്ടെങ്കിലും, ആ സൗണ്ട് എഞ്ചിനീയറുടെ കാര്യം ദയനീയമാണ്. പാട്ടു കേട്ട് സംഗീത സംവിധായകൻ സന്തോഷംകൊണ്ടു തുള്ളിച്ചാടുമ്പോൾ അയാൾ കരയുകയാണ്.