താരനിബിഡമായ സദസിനെ സാക്ഷിയാക്കി തോപ്പിൽ ജോപ്പൻ എന്ന സിനിമയിലെ പാട്ടുകളെത്തി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിനായി പാട്ടുകളൊരുക്കിയത് വിദ്യാസാഗറാണ്. നടൻ ജയറാമും സംവിധായകൻ മേജർ രവിയും ചേർന്നാണ് ഓഡിയോ സിഡിയുടെ പ്രകാശന കർമം നിർവ്വഹിച്ചത്.
ജയറാമിന്റെ തമാശ കഥകൾ തന്നെയായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണമെന്നു പറയാം. മകനും നടനുമായ കാളിദാസന് കോളജ് അഡ്മിഷൻ കിട്ടിയ കഥയായിരുന്നു അതില്‍ ഏറ്റവും രസകരം. കാളിദാസന് ചെന്നൈ ലയോള കോളജിൽ അഡ്മിഷൻ ശരിയാക്കുവാനുള്ള കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു. ഭാഗ്യമെന്നു പറയട്ടേ, കോളജിലെ ഓണ പരിപാടിക്ക് അവർ എന്നെയായിരുന്നു അതിഥിയായി ക്ഷണിച്ചത്. ആ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയത് കാളിദാസനുള്ള അഡ്മിഷന്‍ ഉറപ്പിച്ചിട്ടായിരുന്നു. സദസിനെ ചിരിയിലാഴ്ത്തി ജയറാം പറഞ്ഞു. ഇക്കാര്യം പറഞ്ഞതിനു പിന്നാലെ സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗിലേക്ക് മമ്മൂട്ടിയെ ക്ഷണിക്കാനും ജയറാം മറന്നില്ല. ചിരിച്ചു കൊണ്ടു മമ്മൂട്ടി സമ്മതം പറയുകയും ചെയ്തു. സെലിബ്രിറ്റി ബാഡ്മിന്റൺ ലീഗ് ടീം ആയ അമ്മ കേരള റോയൽസിന്റെ ക്യാപ്റ്റനാണ് ജയറാം.
ഉറി ഭീകരാക്രമണത്തിൽ മരിച്ച സൈനികർക്കായി കുറച്ചു മൗന പ്രാർഥന ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചു തുടങ്ങിയത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഘടകങ്ങൾ ഉള്ള സിനിമയാണ് തോപ്പിൽ ജോപ്പൻ. ചിത്രത്തിന്റെ ടാഗ് ലൈൻ കേട്ട് ആരും ഞെട്ടേണ്ടതില്ല. സിനിമ നിങ്ങളെ എൻറർടെയ്ൻ ചെയ്യും എന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്. അതുപോലെ മനോഹരമാണു ഗാനങ്ങളും. മമ്മൂട്ടി പറഞ്ഞു. വയലാർ ശരത് ചന്ദ്ര വർമയും റഫീഖ് അഹമ്മദും ചേർന്നാണ് സിനിമയ്ക്ക് പാട്ടുകൾ കുറിച്ചത്.
ഗായകൻ മധു ബാലകൃഷ്ണൻ അഭിനേതാക്കളായ ബാദുഷ, കലാഭവൻ നവാസ്, സാദിഖ്, സുരേഷ് കൃഷ്ണന്‍, സുധീഷ് സുകുമാരൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം പുറത്തിറങ്ങുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് തോപ്പിൽ ജോപ്പൻ. പുതിയ നിയമം, കസബ, വൈറ്റ് എന്നിവയാണ് മറ്റു സിനിമകള്‍. ജോണി ആന്റണി മമ്മൂട്ടിയെ നായകനായി ഒരുക്കുന്ന നാലാമത്തെ സിനിമയും തോപ്പിൽ ജോപ്പനാണ്. അടുത്ത മാസം ഏഴിനു സിനിമ റിലീസനെത്തും.