നാടിനെ കുറിച്ചെഴുതുന്ന, അത് ഏത് നാടായാലും, പാട്ടുകൾ കേൾക്കാനെപ്പോഴുമൊരു കൗതുകമുണ്ടാകും. ആ കൗതുകത്തിന്റെ കൗതുകം കളയാതെ പാട്ടിന്റെ ഈണങ്ങളും ദൃശ്യങ്ങളും ചേർത്തു നിർത്തി ഇടുക്കിയെ കുറിച്ചൊരു പാട്ടെത്തി. മണ്ണിനോടുള്ള ചേർന്നുള്ള ഇടുക്കിക്കാരന്റെ ജീവിതവും അവന്റെ കപ്പയും പൈനാവും, കല്ലാറും, മലയോരത്ത് പായുന്ന സുന്ദരി പെണ്ണിന്റെ പേരുള്ള ബസും, എല്ലാം പാട്ടിലുണ്ട്. ചുരുക്കി പറഞ്ഞാൽ ഇടുക്കിയിലെ സാധാരണക്കാരിൽ സാധാരണക്കാരന്റെ ജീവിതത്തെ അത്രമേൽ ഹൃദ്യമായി പാട്ടിലൂടെ പറഞ്ഞു തരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ ടൈറ്റിൽ സോങിനെ കുറിച്ചാണ് ഈ പറയുന്നത്. പാട്ടിന്റെ ദൃശ്യഭംഗിക്കും ഈണത്തിന്റെ മനോഹാരിതയ്ക്കുമപ്പുറം മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഈ പാട്ടിന് ഈണമിട്ടത് ബിജിപാലാണ്. പാടിയതും ബിജിപാൽ തന്നെ.
മല മേലെ തിരിവച്ച് പെരിയാറിൻ തളയിട്ട്
ചിരിതൂകും പെണ്ണല്ലേ ഇടുക്കി
പ്രണയത്തെ, മഴയെ, മരണത്തെ, പൊട്ടിയ വളത്തുട്ടിനെ അങ്ങനെ കണ്ണിനു ചുറ്റും കണ്ട ദൃശ്യങ്ങളിലെല്ലാം കവിത കുറിച്ച കവിയാണ് ഇടുക്കിയെ കുറിച്ചും ഇങ്ങനെയെഴുതിയത്. പെരിയാറില്ലാതെ മലകളില്ലാതൊരു ഇടുക്കിയെ സങ്കൽപിക്കാനാകുമോ. ഇടുക്കിയെന്ന കറുത്ത പെണ്ണിനെ കുറിച്ച് കവിതയെഴുതുമ്പോൾ ആദ്യവരികളിൽ തന്നെ അവയെ കോർത്തിടണമല്ലോ. റഫീഖ് അഹമ്മദിന്റെ വാക്കുകളിലൂടെ പറഞ്ഞ ഇടുക്കിക്ക് അവിടത്തെ കാറ്റിനെ പോലെയുള്ള ഈണം തന്നെ പകർന്നു ബിജിപാൽ. കരിമണ്ണിന്റെ ചേലുള്ള മണ്ണിലെ ദൃശ്യങ്ങളെ ഷൈജു ഖാലിദും പകർത്തിയെഴുതിയപ്പോൾ ഇടുക്കി പോലെ മനോഹരമാൊകു പാട്ടു പിറന്നു. ഫഹദ് ഫാസിലും അനുശ്രീയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീപ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം ആഷിഖ് അബുവാണ് നിർമിക്കുന്നത്. ശ്യാ പുഷ്കരന്റേതാണ് രചന.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.