സദാചാര ഗുണ്ടായിസം കൊഴുക്കുമ്പോൾ, അരുത് എന്ന വാക്ക് സ്ത്രീ സ്വാതന്ത്ര്യത്തെ കൂടുതൽ വരിഞ്ഞു മുറുകുമ്പോൾ എങ്ങനെയാണ് സ്ത്രീ സമൂഹം അതിനോടു പ്രതികരിക്കേണ്ടത്. ഈ പാട്ട് അതിനുള്ള ഉത്തരമാണ് നൽകുന്നത്. ഏ ആർ റഹ്മാന്റെ ഊർവസിയിലൂടെ സമൂഹം സ്ത്രീയ്ക്കുമേൽ നിരന്തരം അടിച്ചേൽപ്പിക്കുന്ന യുക്തിയില്ലാത്ത ചിന്താഗതികൾക്കുള്ള ഉശിരൻ മറുപടിയാണ്. ബ്രേക് ത്രൂ പുറത്തിറക്കിയ പാട്ട് ഇതിനോടകം ചർച്ചകളിലിടം നേടിക്കഴിഞ്ഞു.
ഊർവശീ ഊർവശീ ടേക്ക് ഇറ്റ് ഈസി എന്ന വരികൾ ഊർവശീ ഊർവശീ ഇറ്റ്സ് ഓൾ ബൂൾ ഷിറ്റ് ഊർവശീ എന്ന് മാറിയിരിക്കുന്നു പാട്ടിൽ. ഇംഗ്ലിഷ് വരികൾ എല്ലാം സ്ത്രീത്വത്തോടുള്ള വിപ്ലവാത്മകമായ ആഹ്വാനമാണ്.ആകെ ഒരു ജീവിതമേയുള്ളൂ. അത് ഏറ്റവും മനോഹരമായി ആഘോഷിക്കണം, പെണ്ണിനോട് അരുതെന്നു മാത്രം പറയുന്ന സമൂഹത്തിന്റെ ചില്ലുവാതിലുകളെ ചവിട്ടിപ്പൊളിച്ചാലേ ജീവിതത്തിൽ വിജയിക്കാനാകൂ. ലൈംഗികാവശ്യങ്ങൾക്കു വേണ്ടി വിവാഹം ചെയ്യാൻ പറയുന്നതും മദ്യപിക്കുന്നതാണ് ബലാത്സംഗങ്ങൾക്കു കാരണമെന്നും പറയുന്നതും തീർത്തും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. അതൊന്നും കേട്ടു നിൽക്കേണ്ടതില്ല. ആൺമേധാവിത്വമുള്ള സമൂഹത്തെ തന്നെ ആവശ്യമില്ല....പാട്ട് ഇങ്ങനെ പോകുന്നു. അടങ്ങിയൊതുങ്ങിക്കഴിയേണ്ടതാണ് പെണ്ണ് എന്ന പറച്ചിലുകളെ ഖണ്ഡിക്കുന്നതാണ് ഗാനരംഗത്തിലെ നൃത്തം പോലും എന്ന് എടുത്തു പറയണം. അനികാ വർമയും ശാശ്വത നോവയും സവിതാ പാലുമാണ് അഭിനയിച്ചിരിക്കുന്നത്. ശോഭാ എസ് വിയും സൗമ്യ അഗർവാളുമാണ് പാട്ട് പാടിയിരിക്കുന്നത്. ബ്രേക്ത്രൂ ആണ് വരികള്‍ കുറിച്ചു നൽകിയത്.
പ്രഭുദേവയും സംഘവും പ്രണയാഭ്യർഥനയുമായി പെൺകുട്ടികൾക്കു നേരെ നടക്കുന്ന രംഗങ്ങളുള്ള ഊർവസീ പാട്ട് എക്കാലത്തേയും മികച്ച ഏ ആർ റഹ്മാൻ ഹിറ്റുകളിലൊന്നാണ്. അടുത്തിടെ നോട്ട് വിഷയത്തേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും കളിയാക്കിക്കൊണ്ട് റഹ്മാൻ തന്നെ ഗാനത്തെ റീമിക്സ് വേർഷൻ പുറത്തിറക്കിയിരുന്നു. കാതലൻ എന്ന ചിത്രത്തിലെ പാട്ട് എഴുതിയത് വൈരമുത്തുവാണ്. റഹ്മാനും ഷാഹുൽ ഹമീദും സുരേഷ് പീറ്റേഴ്സും ചേർന്നാണീ പാട്ടു പാടിയത്.