ഇന്ന് അമ്മമാർക്കായുള്ള ദിനമാണെങ്കിലും അമ്മയ്ക്ക് മാത്രമായി ആശംസകൾ നേരാനാവില്ല വൈക്കം വിജയലക്ഷ്മിക്ക്. കാരണം, ഇരുളിൽ പതിച്ച് തീരേണ്ടിയിരുന്ന വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് സംഗീതത്തിന്റെ പുതുജീവൻ പകർന്നത് അച്ഛനും അമ്മയ്ക്കും ചേർന്നാണ്. ഇതിൽ നിന്ന് അമ്മയുടെ സ്നേഹത്തെ മാത്രം വേർതിരിക്കുക അസാധ്യം. അങ്ങനെ, വിജയലക്ഷ്മിക്ക് ഇവർ രണ്ടു പേരും അമ്മയുടെ പ്രതിരൂപമാണ്, കടലാഴമുള്ള സ്നേഹത്തിന്റെ പ്രതിബിംബങ്ങളാണ്....
എങ്കിലും, അമ്മമാരെ ഓർമിക്കുന്ന ഈ ദിനത്തിൽ അമ്മക്കുട്ടിയായി സംസാരിക്കുമ്പോൾ വിജയലക്ഷ്മി പറയുന്നു, കുറുമ്പുകൾ അധികവും കാണിച്ചിട്ടുള്ളത് അമ്മയോട് തന്നെയാണ്. എന്തും ഏതും അമ്മയോട് സംസാരിക്കാം. വളർന്നപ്പോഴും അതിൽ മാറ്റമില്ല. എന്നെ പോലെ തന്നെ കുറുമ്പത്തിയാണ് അമ്മയും. രാവിലെ അമ്മ വിളിച്ചുണർത്തുന്നതുതന്നെ പൂച്ചയുടെ ശബ്ദത്തിലാണ്. കൂട്ടത്തിലൊരു ഉമ്മയും. പൂച്ചകളിയൊക്കെ കഴിഞ്ഞാണ് ഉറങ്ങുന്നതും. ഒരു ദിവസം പോലും അടുത്ത് നിന്ന് മാറിനിന്നിട്ടില്ല. അതിന് സാധിക്കുകയുമില്ല. അമ്മ എന്ന വിളി ഇടയ്ക്ക് പാറുക്കുട്ടിയെന്നാകും...അങ്ങനെ വിളിക്കുവാനും എനിക്കൊരുപാടിഷ്ടമാണ്. അമ്മയാണ് എനിക്കെല്ലാം...
എല്ലാ അമ്മമാരോടും എനിക്ക് പറയുവാനുള്ളതും ഇത് തന്നെയാണ്. മക്കളുടെ ഇഷ്ടമെന്താണോ, കഴിവെന്തിലാണോ അതറിഞ്ഞുകൊണ്ട് അവർക്കൊപ്പം നിൽക്കുക. എല്ലാ പിന്തുണയും നൽകുക. എന്റെ അമ്മയും അച്ഛനും എനിക്ക് ചെയ്ത ഏറ്റവു വലിയ നൻമ അതാണ്. ഇന്നും ഏത് വേദിയിലേക്കും എന്നെ കൈപിടിച്ച് കൊണ്ടുപോകുന്നതും അവർ രണ്ടുപേരുമാണ്. ഒരുപാട് പാട്ടുകൾ അമ്മ പഠിപ്പിച്ച് തന്നിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ ജീവിതമിവിടെയെത്തിയത്. എല്ലാ അമ്മമാരും അങ്ങനെയായിരിക്കട്ടേ...
അമ്മമാർക്കായുള്ള ദിനത്തിൽ വിജയലക്ഷ്മി അമ്മയ്ക്കായി സമർപ്പിക്കുന്നത് ഈ പാട്ടാണ്... ''മഴമുകിലൊളി വർണൻ ഗോപാലാകൃഷ്ണൻ...'' അമ്മ പഠിപ്പിച്ചുകൊടുത്ത പാട്ടാണിത്...അതുകൊണ്ടാണ് ആ പാട്ടിനോട് ഇത്രയും സ്നേഹം.
ആത്മവിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രതിരൂപമാണ് ഈ ഗായിക. ഗായത്രിവീണയുടെ തന്ത്രികൾ പോലുള്ള സുന്ദരമായ സാമിപ്യം. ആ വീണയിൽ കൈ ചേർത്ത്, ആഴമുള്ള ശബ്ദത്തിലൂടെ അനായാസമായ ആലാപനവുമായി നമ്മുടെ മനസിലുള്ള സുന്ദരമായ പാട്ടുപെട്ടി. വൈക്കത്തുകാരായ മുരളീധരന്റെയും വിമലയുടെയും ഏക മകളാണ് വിജയലക്ഷ്മി. സെല്ലുലോയ്ഡിലെ 'കാറ്റേ കാറ്റേ'യെന്ന പാട്ടും പാടി വെള്ളിത്തിരയിലെ അപൂർവ ശബ്ദസാന്നിധ്യമായി ഈ ഗായിക. പിന്നീടിന്നുവരെ പാടിയതെല്ലാം ശ്രദ്ധേയമായ ഗാനങ്ങൾ. ആദ്യ പാട്ടിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശം. തൊട്ടടുത്ത വർഷം 'ഒറ്റക്കു പാടുന്ന പൂങ്കുയിലെ' എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. തമിഴ്, തെലുങ്ക് സിനിമകളിലും ഒട്ടേറെ ഗാനങ്ങൾ ആലപിച്ചു കഴിഞ്ഞു വിജയലക്ഷ്മി.