വൺ ഡയറക്ഷനിലെ മുൻ അംഗവും പോപ്പ് താരവുമായ സെയ്ൻ മാലിക്ക് തന്റെ പ്രതിശുത വധുവുമായ പെറി എഡ്‌വേഡ്‌സും തമ്മിൽ പിരിഞ്ഞു. അമേരിക്കൻ സെലിബ്രിറ്റി മാസികയായ പീപ്പിൾ പുറത്തുവിട്ടതാണീ വാർത്ത. അടുത്തവർഷം നടക്കാനിരുന്ന ഇവരുടെ വിവാഹവും റദ്ദാക്കിയെന്നും പീപ്പിൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലിറ്റിൽ മിക്‌സ് എന്ന ബാൻഡിലെ അംഗമായ പെറി എഡ്‌വേഡസ് സെയ്ൻ മാലിക്കുമായുള്ള ബന്ധം പിരിഞ്ഞതിനെത്തുടർന്ന് തകർന്ന അവസ്ഥയിലാണെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ പുറത്തുവിടുന്ന വിവരങ്ങൾ. വിവാഹം റദ്ദാക്കി ഇരുവരും പിരിഞ്ഞെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും സെയ്ൻ മാലിക്കും പെറി എഡ്‌വേഡ്‌സും ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.
സെയ്ൻ മാലിക്ക് വൺഡയറക്ഷനിൽ നിന്ന് പിരിയുന്നതിന് മുമ്പ് ബാൻഡ് നടത്തിയ ഇൻഡോനേഷ്യൻ ടൂറനിടെ പ്രതിശ്രുത വധുവുമായ പെറി എഡ്‌വേഡ്‌സിനെ ചതിച്ച് മറ്റൊരു പെണ്ണിന്റെ കൂടെ കറങ്ങുകയാണെന്ന വാർത്തകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. അതേതുടർന്ന് ഒരു സാധാരണ യുവാവായി ബഹളങ്ങളിൽ നിന്ന് അകന്ന് തന്റെ കുടുംബത്തിനും കാമുകിക്കുമൊത്ത് സമാധാന പൂർണ്ണമായ ജീവിതം നയിക്കണമെന്ന് പറഞ്ഞായിരുന്നു സെയ്ൻ വൺ ഡയറക്ഷൻ വിട്ടത്.
വിഖ്യാതമായ ബീറ്റിൽസിന് ശേഷം ബ്രിട്ടനിൽ നിന്ന് ലോകത്തെ കൈയിലെടുത്ത ബ്രിട്ടീഷ് ബോയ്‌സ് സംഗീത ബാൻഡാണ് വൺ ഡയറക്ഷൻ. ബ്രിട്ടീഷ് റിയാലിറ്റി ഷോയായ എക്‌സ്ഫാക്റ്ററിന് വേണ്ടി 2010 ൽ നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്‌റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്നാണ് ബാൻഡ് രൂപീകരിക്കുന്നത്. എക്‌സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതോടെ പ്രശസ്തിയിലെത്തിയ ബാൻഡിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അപ് ഓൾ റൈറ്റ്(2011), ടേക് മി ഹോം (2012), മിഡ് നൈറ്റ് മെമ്മറീസ് (2013), ഫോർ(2015) എന്നിങ്ങനെ നാല് സൂപ്പർഹിറ്റ് ആൽബങ്ങൾ വൺ ഡി പുറത്തിറക്കിയിട്ടുണ്ട്. മൂന്ന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരങ്ങളും, അഞ്ച് ബിൽബോർഡ് പുരസ്‌കാരങ്ങളും, അഞ്ച് ബ്രിട്ട് പുരസ്‌കാരങ്ങളും 4 എം ടി വി വീഡിയോ മ്യൂസിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2012ലെ ടോപ് ന്യൂ ആർട്ടിസ്റ്റായി വൺ ഡയറക്ഷനെ ബിൽബോർഡ് പ്രഖ്യാപിച്ചിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.