ഓണം എത്തിക്കഴിഞ്ഞു. ഒരായിരം ഓര്‍മകള്‍ സമ്മാനിച്ചു കൊണ്ടാണ് ഓരോ ഓണവും കടന്നുവരുന്നത്. കാലമെത്ര മാറിയിട്ടും ഓണത്തോടുള്ള സ്‌നേഹം മലയാളികൾ കൈവിട്ടിട്ടില്ല; തൊടിയില്‍നിന്ന് ഓണത്തുമ്പികളും ഓണപ്പൂക്കളും അപ്രത്യക്ഷമായപ്പോഴും. മലയാളികളെ വീണ്ടും വീണ്ടും ഓണത്തിന്റെ സ്‌നേഹത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട് മലയാള സിനിമയിലെ ഗാനങ്ങൾ. ഇങ്ങനെയും ഒരു ഓണക്കാലം ഉണ്ടായിരുന്നുവെന്നു വിളിച്ചുപറയുന്നുണ്ട് ആ പാട്ടുകൾ. ഇതാ ഓണത്തിന്റെ മുന്നൊരുക്കമായ അത്തത്തെ സ്വീകരിക്കാന്‍ ഒരു ഗാനം.
അത്തപ്പൂവും നുള്ളി
തൃത്താപ്പൂവും നുള്ളി
തന്നാനം പാടി പൊന്നൂഞ്ഞാലിലാടി
തെന്നലേ വാ ഒന്നാനാംകുന്നിലോടി വാ
‘പുന്നാരം ചൊല്ലിച്ചൊല്ലി’ എന്ന സിനിമയിലേതാണ് ഈ ഗാനം. ഒഎന്‍വിയുടേതാണ് വരികള്‍.
തുമ്പികള്‍ പാറിപ്പറക്കുന്ന ഒരു ഓണക്കാലത്തിന്റെ ഓര്‍മകളിലേക്കും ഈ ഗാനം കൊണ്ടുപോകുന്നുണ്ട്.
എന്തേ തുമ്പീ തുള്ളാത്തൂ പൂവു പോരേ
തുള്ളിപ്പാടാത്തൂ പൊന്നും പോരേ
മണ്‍കുടത്തില്‍പാത്തു വയ്ക്കും
മാണിക്കക്കല്ലും തന്നാലോ
അതുപോലെ, ഓണത്തുമ്പികളെ ക്ഷണിച്ചു കൊണ്ടുള്ള മറ്റൊരു ഗാനമുണ്ട്, സൂപ്പര്‍മാന്‍ എന്ന ജയറാം ചിത്രത്തില്‍. ഓര്‍മകള്‍മേയും കാവില്‍ഒരു തിരി വയ്ക്കാനാണ് ഓണത്തുമ്പികളോട് നായകന്റെ അഭ്യര്‍ഥന. സ്വന്തബന്ധങ്ങള്‍ വേരറ്റുപോയ അവസ്ഥയില്‍ വീട്ടിലെ പഴയ സ്‌നേഹത്തിന്റെ ഓര്‍മയിലാണ് ഈ ഗാനം.
നീ വരൂ നീ വരൂ പൊന്നോണത്തുമ്പീ
ഈ പൂവിളിയില്‍മോഹം പൊന്നിന്‍മുത്തായ് മാറ്റും പൂ വയലിൽ
നീ വരൂ ഭാഗം വാങ്ങാന്‍
എന്നാണ് ‘തിരുവോണം’ എന്ന ചിത്രത്തിലെ ഗാനത്തിൽ ശ്രീകുമാരന്‍തമ്പി തുമ്പികളെ ക്ഷണിക്കുന്നത്.
ഓണത്തുമ്പികള്‍ എന്നു പറഞ്ഞാല്‍ പുതിയ തലമുറയിലെ നഗരവാസികളായ കുട്ടികള്‍ക്ക് എത്രത്തോളം മനസ്സിലാവുമെന്ന് അറിയില്ല. ഓണത്തിന്റെ സന്തോഷവും സമൃദ്ധിയും അവർക്ക് ഈ പാട്ടുകളിലൂടെ അറിയാം. ഒപ്പം, കഴിഞ്ഞുപോയ ഒരു കാലത്തെ തിരിച്ചുപിടിക്കാനുള്ള നമ്മുടെ ശ്രമങ്ങളും മോഹങ്ങളും കൂടി ഈ വരികളിലൂടെ ചേര്‍ത്തുവയ്ക്കുകയുമാവാം.