പുതിയ അധ്യയനവർഷം തുടങ്ങുമ്പോൾ പഴയ സ്കൂൾ കാലം ഓർക്കുന്നു ഗായികയും നടിയും അവതാരകയുമായ റിമി ടോമി
മഴയുടെ കൂടെ സ്കൂളിൽ പോകണമെങ്കിൽ പുത്തൻ ബാഗും കുടയും പുസ്തകങ്ങളും നിർബന്ധമായിരുന്നു കുട്ടി റിമിക്ക്. പുത്തൻ ഉടുപ്പിൽ മഴത്തുള്ളി വീഴുമ്പോൾ ഉണ്ടാകുന്ന മണം; അതിനു പകരം വയ്ക്കാൻ വേറൊരു മണവും ഈ ഭൂമിയിലില്ലെന്നു റിമി പറയും.
പാലാ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലായിരുന്നു റിമിയുടെ സ്കൂൾ കാലം. ഈശ്വരപ്രാർഥന മുതൽ ഗാനമേള വരെ എല്ലാറ്റിലും റിമിയുടെ ശബ്ദവുമുണ്ടായിരുന്നു. സംഘഗാനം, ലളിതഗാനം ഇനങ്ങളിൽ മൽസരിക്കാറുമുണ്ടായിരുന്നു. ഗാനപരിശീലനത്തിന്റെ പേരു പറഞ്ഞു മുങ്ങുന്ന, കലാപരിപാടി മൂലം മറ്റു കുട്ടികളുടെ അസൂയ നിറഞ്ഞ കണ്ണേറു കുറേ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ‘അയ്യോ ടീച്ചറേ.. എനിക്കിപ്പം പാട്ടുപഠിക്കാൻ പോണേ... ഞാൻ പൊക്കോട്ടേ’ എന്നു ചോദിക്കുമ്പോൾ പൊയ്ക്കോളാൻ ടീച്ചർ അനുവാദം കൊടുക്കും. പിന്നെ ആളെ അടുത്ത ദിവസം നോക്കിയാൽ മതി.
സ്കൂളിൽ ഒരിക്കൽപോലും അടിച്ചു പൊളിച്ചൊരു സിനിമാപ്പാട്ടു പാടാൻ പറ്റിയിട്ടില്ലെന്നതാണു റിമിയുടെ മറ്റൊരു ദുഃഖം. പാടിയതു മുഴുവനും ലളിത – സംഘഗാനങ്ങളാണ്. ആ വിഷമം കോളജിലെത്തിയപ്പോൾ തകർത്തുതീർത്തു.
സ്കൂളിലെ ആത്മാർഥ സുഹൃത്ത് ആശാലക്ഷ്മിക്കൊപ്പം റിമി ഒരിക്കൽ പാലായിലെ ഒരു സ്റ്റുഡിയോയിൽ പോയി ഫോട്ടോയെടുത്തു. യൂണിഫോമിലായിരുന്നു പുറത്തിറങ്ങിയത്. സംഭവം എങ്ങനെയോ സ്കൂളിൽ അറിഞ്ഞ് ആകെ പ്രശ്നമായി. ശരിക്കും ഭൂകമ്പം തന്നെ. സംഭവം ഓർക്കുമ്പോൾ ഇപ്പോൾ ചിരിയടക്കാൻ ആകുന്നില്ല റിമിക്ക്. എന്തായാലും സ്കൂളിൽ പോകുന്ന എല്ലാവർക്കും ആശംസകൾ നേരുകയാണു റിമി.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.