ആ സംഗീതം ചങ്ക് തുളച്ച് കേറുകയായിരുന്നു. അതിൽ വെന്തുരുകി കേൾവിക്കാരൻ. തെലുങ്കിൽ കേട്ട വരികളുടെ അർഥമറിയാത്തവർക്കും ഈണത്തിലൂടെ അതിലെ വേദന തൊട്ടറിയാൻ കഴിഞ്ഞു. ഉള്ളുരുകുമ്പോൾ ഇന്നും എത്തിനിൽക്കുന്നത് ഇളരാജയുടെ ആ ഗാനത്തിലാണ്. ഓ പ്രിയാ പ്രിയാ എന്ന ഗീതാഞ്ജലിയിലെ പാട്ടിൽ നിറയെ ജനിമൃതികളുടെ കിനാവുകണ്ടവരുടെ എരിയുന്ന മനസ്സുണ്ട്, തീവ്രാനുരാഗത്തിന്റെ പൊള്ളുന്ന ആഴമുണ്ട്, അതൊടൊപ്പം രാഗാർദ്രമാവുന്ന കാതുകളുമുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യവും കെ.എസ്. ചിത്രയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലി 1990 ലാണ് പുറത്തിറങ്ങുന്നത്. ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ പിന്നീട് ചിത്രം മൊഴിമാറ്റുകയുണ്ടായി. ഗിരിജ ഷെട്ടാറും നാഗാർജ്ജുനയും തകർത്തഭിനയിച്ച ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. എന്നാൽ ഓ... പ്രിയേ എന്ന ഗാനം ഇന്നും മനസിൽ ഒരു കനലായി എരിയുന്നു. രാജസ്ഥാനിലെ ജയ്സാൽമർ മരുഭൂമിയിൽ ഒരാഴ്ചകൊണ്ടാണ് ഗാനം ചിത്രീകരിച്ചത്. വെട്ടൂരി രാജയുടേതാണ് തെലുങ്കിലെ വരികൾ. മലയാളത്തിലെത്തിയപ്പോൾ അന്തിക്കാട് മണിയാണ് വരികളെഴുതിയത്. ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്കാരത്തിന് പുറമേ ധാരാളം പുരസ്കാരങ്ങൾ ഗീതാഞ്ജലി വാരിക്കൂട്ടിയിരുന്നു.
ഗാനത്തിന്റെ പല്ലവി തന്നെയായിരുന്നു പശ്ചാത്തലസംഗീതമായി ചിത്രത്തിൽ ഉപയോഗിച്ചത്. ഒരു രംഗത്ത് ഈ പാട്ട് പുല്ലാങ്കുഴൽ നാദത്തിൽ പുനർജ്ജനിക്കുമ്പോൾ അതിലലിഞ്ഞു ചേരുന്നു കേൾവിക്കാരൻ. കാണികളെ വീണ്ടും വീണ്ടും ഈ ചിത്രം കാണാൻ പ്രേരിപ്പിച്ചത് ഈ ഗാനമായിരുന്നുവെന്ന് നിസ്സംശയം പറയാം. മണിരത്നം ചിത്രങ്ങളിലെ മുത്താണ് ഗീതാഞ്ജലിയെങ്കിൽ ഇളരാജ ഗാനങ്ങളിലെ പവിഴമാണ് ഓ പ്രിയേ..
ആ ഗാനം
ചിത്രം: ഗീതാഞ്ജലി
സംഗീതം: ഇളയരാജ
രചന: അന്തിക്കാട് മണി
ആലാപനം: എസ്.പി.ബാലസുബ്രഹ്മണ്യം, ചിത്ര
ആ...ആ...ആ...ആ...
ഓ പ്രിയേ പ്രിയേ
എൻ പ്രിയേ പ്രിയേ
ഏട്ടിൽ തീർത്ത മേടയിൽ
ഹാരമേന്തി നിൽക്കുമീ
നിന്റെ ഭൂവിൽ എന്റെ ദുഃഖം
എന്നോടോമൽ രാഗാർദ്രയോ നീ
ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ (2)
ഏട്ടിൽ തീർത്ത മേടയും
ജീവസൗധമാക്കുവാൻ
നിന്റെ ഭൂവിൽ രാഗമേകാൻ
നിന്നോടോമൽ രാഗാർദ്രയായി
വേണ്ട ഇന്നുകൾ തേങ്ങും ഇന്നുകൾ
പ്രേമഗായകൻ പോകും ആശിസ്സ്
സപ്തവാരി നീരിലോ നീറും ഗ്രീഷ്മഭൂവിലോ
കാലമേഘമാകുമോ പ്രേമസത്യവും
രാജമങ്കയാളുടെ മുഗ്ദ്ധമാമീ സ്വപ്നവും
പ്രേമ ശിക്ഷയാകുമീ പ്രേമഭിക്ഷുവിൽ
ഗഗനാഭ ഭുവനാഭ നിൻ പ്രേമ ചേതന
ജനിച്ചാലും മരിച്ചാലും നിൻ മൂകചേതന
തിക്തമനുഭൂതികൾ സ്നിഗ്ദ്ധമാകും പ്രേമത്താൽ
രാജശാസനാദികൾ ശുഷ്കമാകും പ്രേമത്താൽ
സജീവമായ് തീർക്കുമോ ഈ പ്രേമം (ഓ...പ്രിയേ...)
കാളിദാസനായികയും കൃഷ്ണലീല രാധയും
പ്രണയഗീതി പാടുമീ പ്രേമപല്ലവി
ഷാജഹാന്റെ ആശയാം താജ് മഹൽ ഗോപുരേ
ചാവുമണിയാകുമീ മൂകപല്ലവി
നിധി കണ്ട വിലയെന്ത്
വിലയെന്തു പ്രേമത്തിൽ
കഥ തീർത്തൂ കവി പാടീ
ബലിയെന്തു പ്രേമമേ
വ്യർത്ഥമാമീ ചിന്തകൾ മാറ്റുമോ നീ ദേവനേ
വെല്‍വുദാത്ത പ്രേമമേ സർവലോക സാരമേ
ശിലാലിഖിതമാക്കുമോ ഓ നീ ദേവാ
ഓ പ്രിയേ പ്രിയേ
എൻ പ്രിയേ പ്രിയേ
ഓ പ്രിയാ പ്രിയാ എൻ പ്രിയാ പ്രിയാ
കാലമെന്ന പ്രേയസീ തേടി വന്നു നീ സഖീ
നിന്റെ ഭൂവില്‍ രാഗമേകാന്‍
നിന്നോടോമല്‍ രാഗാര്‍ദ്രയായി
വേണ്ട ശാസനം വേണ്ട ബന്ധനം
പ്രേമമേ ഇതാ ഈ അഭിനന്ദനം