മനുഷ്യൻ എത്ര മഹത്തായ പദം എന്നു പറഞ്ഞത് മാക്സിം ഗോർക്കിയായിരുന്നു. പക്ഷേ അതിലും മഹത്തരമായ മറ്റൊരു പദമുണ്ട്. അമ്മ. ആർക്കും നിഷേധിക്കാനാകാത്തൊരു സത്യമാണത്. അമ്മയെന്നു കരയാതെ ജീവിതം പോലും നമുക്ക് തുടങ്ങാനാകില്ലല്ലോ. ഇളയരാജയുടെ മാന്ത്രികസംഗീതത്തിൽ മന്നൻ എന്ന ചിത്രത്തിൽ നാം കേട്ട ആ തമിഴ് പാട്ടിൽ ഇന്നും കണ്ണുകൾ അറിയാതെ നനഞ്ഞു പോകുന്നത് അതിനാലാണ്. അതെ, തർക്കമില്ല. അമ്മയോളം സുന്ദരമായൊരു പദം മറ്റേതുമില്ല, മറ്റെങ്ങുമില്ല. അമ്മാ എൻട്രഴൈക്കാത് ഉയിരില്ലവേ...
അഭിരാമി, ശിവകാമി എന്നു തുടങ്ങി മുപ്പത്ത് മുക്കോടി ദേവകളിലും വിളങ്ങുന്ന ചൈതന്യം അമ്മയുടേതാണെന്ന ഒരു വലിയ സത്യമാണ് ഈ പാട്ട് ഓർമിപ്പിക്കുന്നത്. കേൾവിക്കാരനിലേയ്ക്കു അമ്മിഞ്ഞപ്പാലിന്റെ വാൽസല്യം നിറച്ചു തരുന്ന വരികൾ ഒരുക്കിയത് വാലിയാണ്. അമ്മ ഈ പ്രപഞ്ചം നിറയുന്ന സത്യമാണെന്നു പറയുന്നു വാലിയുടെ വരികൾ. എത്ര ജന്മങ്ങൾ ജനിച്ചു മരിച്ചാലും അമ്മയോടുള്ള ആ കടം വീട്ടുന്നതെങ്ങനെയെന്ന വരികളിലേയ്ക്കെത്തുമ്പോൾ വികാരാധീനനാകാതിരിക്കാൻ ആവില്ല ആർക്കും. യേശുദാസിന്റെ ശബ്ദം നമ്മെ കോരിയെടുത്തുകൊണ്ടു പോവുകയും ചെയ്യുന്നു.
1992ൽ പി.വാസുവിന്റെ സംവിധാനത്തിലാണ് മന്നൻ പുറത്തിറങ്ങുന്നത്. രജനികാന്ത്, വിജയശാന്തി, പന്തരി ബായി, ഖുശ്ബു എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. വാലിയുടെ വരികൾക്കു ഇളയരാജ ഈണിട്ട ആറ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. രജനികാന്ത്, പന്തരി ബായി എന്നിവരായിരുന്നു അമ്മാ എൻട്്ര എന്ന ഗാനരംഗത്തിലെത്തിയത്. അനുരാഗ അരലിതു എന്ന കന്നഡ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മന്നൻ.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.