എത്ര കേട്ടാലും സുഖം തീരാത്തൊരു കഥ പോലെ മനോഹരമായാണ് ഓരോ പ്രണയവും ഓരോരുത്തരുടെ ജീവിതത്തിലേക്കെത്തുന്നത്. അങ്ങനെയുള്ള പ്രണയക്കഥകളുടെ ഈണമാണ് ഈ പാട്ട്...
അരികിൽ പതിയെ...
റോസാച്ചെടികൾ ചിത്രമെഴുതിയ ജനാലയിൽ ചേർന്നു പാറിപ്പറക്കുന്ന തൂവെളള കർട്ടനുകൾ തീർക്കുന്ന സംഗീതം പോലുള്ള ഓർക്കസ്ട്ര. പ്രണയവും അതുപോലെ പാറിപ്പറന്നങ്ങു പോകുകയാണല്ലോ... അതിനൊപ്പം നമ്മളും....ആ അനുഭൂതിയെ ഓർമിപ്പിക്കുന്നതായിരുന്നു ഈ പാട്ട്. കഥപറഞ്ഞും പാട്ടു പാടിയും സ്വപ്നങ്ങൾ കണ്ടും ഇരുന്ന പ്രണയകാലത്തിന്റെ ഓർമകളിലേക്കു കൈപിടിച്ചൊരു കുസൃതിപ്പാട്ട്. ഈണവും വരികളും തീർത്തും റൊമാന്റിക് ആയപ്പോൾ സംഗീത സംവിധായകൻ അതു പാടാൻ തെരഞ്ഞെടുത്ത സ്വരവും അതുപോലെ തന്നെയായി. ആലാപന ഭംഗിയാണ് പാട്ടിനെ കേൾവിക്കാരന് സുഖമുള്ളൊരു പാട്ടനുഭവം സമ്മാനിച്ചത്.സംഗീത ശ്രീകാന്തിന്റെയും സ്വരത്തിലുള്ള പാട്ടിന് പുലരിയിൽ എവിടുന്നോ പറന്നുവന്നൊരു മഞ്ഞിൻ തൂവല്‍ പോലെ മൃദുലമായിരുന്നു. അഭിലാഷ് ശ്രീധരന്റേതായിരുന്നു വരികൾ. ഈണം വിനു തോമസിന്റെയും. നജീം അർഷദിന്റെ പോയവര്‍ഷത്തെ ഹിറ്റ് ഗാനങ്ങളിലൊന്നു കൂടിയാണിത്. നജീമിന്റെ പതിഞ്ഞ സ്വരത്തിന്റെ ഭംഗി മുഴുവൻ ഒപ്പിയെടുത്ത പാട്ട്. സംഗീത ശ്രീകാന്തിന്റെ കരിയറിലെ മികച്ച ഗാനവും...
അരികിൽ പതിയെ വന്നിരുന്നു കൈത്തലം പിടിച്ച് ആശ്വസിപ്പിച്ച, വിഷമിച്ച് മൗനമായിരുന്ന വേളയിൽ ഒരു രാഗം പോലെയെത്തി കൂട്ടായ, ഇടനെഞ്ചിൽ കൈചേർത്തു വച്ചുറങ്ങി ഇനിയെന്നും ഞാനുണ്ടെന്ന് പറയാതെ പറഞ്ഞവളെയായിരുന്നു ഓരോരുത്തരും ഈ പാട്ടിലൂടെ അറിഞ്ഞത്. ഏതു മനസിലും പ്രണയം മഴ പോലെ അറിയാതെ പെയ്തിറങ്ങുക തന്നെ ചെയ്യും അവസാന വരിയും പാടി നിർത്തുമ്പോൾ.