അമേരിക്കയുടെ അഭിമാനഗോപുരത്തെ തകർത്തുകൊണ്ടാണ് 2001 സെപ്റ്റംബർ 11 ലെ ഭീകരാക്രമണം നടന്നത്. ഏകദേശം 3000 പേരുടെ മരണത്തിനും കോടിക്കണക്കിനു രൂപയുടേയും നഷ്ടവരുത്തിയ അക്രമണത്തിന്റെ ആഴവും ഭീതിയും വ്യക്തമാക്കുന്ന മുഖമായിരുന്നു മേഴ്‌സി ബോർഡേഴ്‌സിന്റെ. അപകടം നടന്ന വേൾഡ് ട്രെയിഡ് സെന്ററിലെ 81-ാം നിലയിലെ ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരിയായ മേഴ്‌സിയാണ് പിന്നീട് ഡസ്റ്റ് ലേഡി എന്ന പേരിൽ പ്രശസ്തയായത്.
ഭീകരാക്രമണത്തെ തുടർന്ന് പേടിച്ചരണ്ട് പുറത്തേക്കിറങ്ങി ഓടുമ്പോഴാണ് എ.എഫ്.പി ഫോട്ടോഗ്രാഫർ സ്റ്റാൻ ഹോണ്ടയുടെ ക്യാമറാ ഫ്‌ളാഷ് ആ 28 കാരിക്കുമേൽ മിന്നിയത്. തിരിച്ചറിയാത്തവിധം ശരീരമാകെ പൊടിയുമായി പ്രതിമ കണക്കെ നിൽക്കുന്ന അവരുടെ ചിത്രം പിന്നീട് ഭീകരാക്രമണത്തിന്റെ ഐക്കൺ ആയി മാറി ആ ചിത്രം ബാക്കിയാക്കി 'ഡസ്റ്റ് ലേഡി' യാത്രയായി. വയറിനെ ബാധിച്ച അർബുദത്തെ തുടർന്നായിരുന്നു മേഴ്‌സി ബോർഡേഴ്‌സ് എന്ന 42കാരിയുടെ മരണം. മേഴ്‌സി മരിച്ചാലും മായാതെ നിൽക്കുന്ന ചിത്രത്തിന്റെ കൂടെ ഒരു ഗാനവുമുണ്ട് ബാലെറ്റ് ഓഫ് മേഴ്‌സി ബോർഡേഴ്‌സ് (ദ ടെയ്ൽ ഓഫ് മേഴ്‌സി ബോർഡേഴ്‌സ്). മേഴ്‌സിയെ അമേക്കൻ ജനതയായി ബിംബവത്കരിച്ചെഴുതിയ ഗാനം അക്കാലത്ത് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ മേഴ്‌സി ഉയർത്തെഴുന്നേൽക്കും എന്നാണ് ഗാനത്തിലൂടെ പറയുന്നത്.
The Tale of Marcy Borders
ദുരന്തത്തിന്റെ ആഘാതത്തിൽ സമനില നഷ്ടപ്പെട്ട ഇവർക്ക് സാധാരണ നിലയിലേക്ക് തിരികെയത്തൊൻ പത്തു വർഷം വേണ്ടി വന്നു. 2014 ആഗസ്റ്റിലാണ് മേഴ്‌സിക്ക് ഉദരാർബുദം സ്ഥിരീകരിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായിരുന്നു അവർ. ദുരന്തവേളയിൽ ഉള്ളിലേക്ക് കടന്ന പൊടിയും ചാരവുമാണ് അർബുദത്തിന് കാരണമായതെന്ന് ഉറച്ചു വിശ്വസിച്ചിരുന്നു. ഭീതിതമായ ഓർമകളിൽ നിന്ന് രക്ഷതേടി മേഴ്‌സി മദ്യം ഉപയോഗിച്ചുതുടങ്ങി. പിന്നീട് മയക്കുമരുന്നിനും അടിമയായി. ഇതോടെ മേഴ്‌സിയുടെ ഭർത്താവും രണ്ടു മക്കളും അവരിൽ നിന്നകന്നു. 2011 ൽ ലഹരി പുനരധിവാസ കേന്ദ്രത്തിലെ ചികിൽസയോടെ അവർ പഴയ നിലയിലേക്ക് മടങ്ങി. മക്കളും മേഴ്‌സിക്കൊപ്പം താമസം തുടങ്ങിയിരുന്നു. എന്നാൽ, ലോകത്തെ നടുക്കിയ ദുരന്തത്തിനിരയായ മേഴ്‌സി ഓർമ്മ ബാക്കിയാക്കി യാത്രയായിരിക്കുകയാണ്, ഭീകരാക്രമങ്ങളുടെ ഭീതിയില്ലാത്തൊരു ലോകത്തേയ്ക്ക്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.