തിരുവനന്തപുരം ∙ ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച പ്രവാസി ചിട്ടി പദ്ധതി വിദേശ മലയാളികൾക്കു സമ്മാനിക്കുന്നതു നാടിന്റെ വികസന പദ്ധതികളിൽ പങ്കാളികളാകാനുള്ള അവസരം; അതും ഒരുരൂപ പോലും സർക്കാരിനു സംഭാവന നൽകാതെ.
സാധാരണ ചിട്ടിയുടെ ഗുണങ്ങളെല്ലാം ലഭിക്കുകയും ചെയ്യും. മലയോര, തീരദേശ ഹൈവേകളാണു പ്രവാസി പിന്തുണയോടെ നിർമിക്കാൻ ലക്ഷ്യമിടുന്നത്. വിദേശമലയാളികൾ ചെയ്യേണ്ടത് ഇത്രമാത്രം – കെഎസ്എഫ്ഇയുടെ എൻആർഐ ചിട്ടികളിൽ ചേരുക.
ഓൺലൈനിൽ ഏതെങ്കിലും പേയ്മെന്റ് ഗേറ്റ്‌വേ വഴി മാസത്തവണ അടയ്ക്കാം. തുക അപ്പപ്പോൾ കിഫ്ബിയുടെ പ്രവാസി ബോണ്ടുകളിൽ നിക്ഷേപിക്കപ്പെടും. ആവശ്യമുള്ളപ്പോൾ ചിട്ടി പിടിക്കാം.
സർക്കാരിന്റെ ഗാരന്റിയുള്ള ചിട്ടിയിൽ പണം മുടക്കാനുള്ള അവസരമാണു പ്രവാസിക്കു കിട്ടുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ പറയുന്നു. ജൂണിനകം പ്രവാസി ചിട്ടിപദ്ധതി ആരംഭിക്കും. ആദ്യവർഷം തന്നെ ഒരുലക്ഷം പേരെയെങ്കിലും ചേർക്കുകയാണു ലക്ഷ്യം.