തിരുവനന്തപുരം∙ കള്ളപ്പണത്തിന്റെ പേരു പറഞ്ഞു സഹകരണമേഖലയെ തകർത്തു പുതുതലമുറ ബാങ്കുകൾക്ക് അടിയറവു വയ്ക്കാനുള്ള നരേന്ദ്ര മോദിയുടെ നീക്കം നടക്കില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 50 ദിവസം കഴിഞ്ഞാൽ പ്രതിസന്ധിക്കു പരിഹാരം കണ്ടില്ലെങ്കിൽ എന്നെ തൂക്കിലേറ്റു എന്നു പറഞ്ഞ പ്രധാനമന്ത്രിയെ ഇന്നു കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സഹകാരികളുടെ രാജ്ഭവൻ പിക്കറ്റിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
ജില്ലാ സഹകരണബാങ്കുകളെ തകർത്തു കേരള ബാങ്ക് രൂപീകരിക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു സംസ്ഥാന സർക്കാരും സഹകരണമേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയ്ക്കെതിരെ കേന്ദ്രം ഉന്നയിച്ച ആരോപണങ്ങൾ കള്ളമാണെന്നു തെളിഞ്ഞിരിക്കുകയാണെന്നു കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ പറഞ്ഞു.
സംസ്ഥാന സഹകരണബാങ്ക് പ്രസിഡന്റ് കുര്യൻ ജോയി അധ്യക്ഷനായിരുന്നു. എംഎൽഎമാരായ കെ.മുരളീധരൻ, വി.ഡി.സതീശൻ, വി.എസ്.ശിവകുമാർ, എൽദോസ് കുന്നപ്പള്ളി, യുഡിഎഫ് നേതാക്കളായ കെ.പി.എ.മജീദ്, എ.എ.അസീസ്, സി.പി.ജോൺ, ജോണി നെല്ലൂർ, കരകുളം കൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.