തിരുവനന്തപുരം∙ തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ചേർന്ന് എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകൾ ആരംഭിക്കുന്നു. വിവിധ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും മിതമായ വാടകയിൽ സുരക്ഷിതമായ താമസവും ഭക്ഷണവും ഒരുക്കുകയാണു ലക്ഷ്യം. നവംബർ ഒന്നിനു ഷീ ലോഡ്ജുകൾ പ്രവർത്തനം ആരംഭിക്കും. ഏകോപനം ആസൂത്രണ ബോർഡിന്.
നഗരസഭകൾക്കു കീഴിലായിരിക്കും ഷീ ലോഡ്ജുകളുടെ പ്രവർത്തനം. പദ്ധതിക്കായി കെട്ടിടം ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കാണ്.
സ്ത്രീകൾക്കു സഞ്ചാരസ്വാതന്ത്യ്രം കൈവരിക്കാൻ സഹായകമാകുന്ന മാതൃകാ പദ്ധതിയെന്ന നിലയിൽ ഇതിനായി കൂടുതൽ തുക അനുവദിക്കുമെന്ന് ആസൂത്രണ ബോർഡ് അംഗം ഹരിലാൽ പറഞ്ഞു. മാർഗരേഖയും ബിസിനസ് മാതൃകയും തയാറാക്കുന്നതിന്റെ ചുമതല കുടുംബശ്രീയെ ഏൽപിച്ചു.