ന്യൂഡൽഹി∙ ഇന്ത്യയിൽ നിന്നുള്ള മാങ്ങയ്ക്ക് വിദേശ വിപണിയിൽ പ്രിയം ഏറുന്നു. ഈ വർഷം മികച്ച വിളവാണു പ്രതീക്ഷിക്കുന്നത്. ഇതോടെ നടപ്പു സാമ്പത്തിക വർഷം 50,000 ടണ്ണിന്റെ കയറ്റുമതി നടത്താനാവുമെന്നും കണക്കാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കയറ്റുമതി 45,730 ടണ്ണായിരുന്നു.
മാങ്ങയുടെ ഗുണനിലവാരം മെച്ചപ്പെട്ടതും കയറ്റുമതി സാധ്യത ഉയർത്തിയതായി അഗ്രിക്കൾച്ചറൽ ആൻഡ് പ്രൊസസ്ഡ് ഫുഡ് പ്രോക്ട്സ് എക്സ്പോർട്ട് ഡവലപ്മെന്റ് അതോറിറ്റി പറഞ്ഞു.
ഈ മാസം 200 ടൺ കയറ്റുമതി നടത്തി. ഇറക്കുമതി മുന്നിൽ യുഎസാണ്. കൊറിയയിലേക്കും ഇക്കുറി കയറ്റുമതി നടത്തുന്നുണ്ട്. ഓസ്ട്രേലിയയാണ് മറ്റൊരു വിപണി. ഈ വർഷം 1.92 കോടി ടൺ മാങ്ങ ഉൽപാദിപ്പിക്കാനാവുമെന്ന് കണക്കാക്കുന്നു.