സൂറിക് ∙ കടക്കെണിയിലായ അൽ ഇറ്റാലിയ വിമാന കമ്പനി വിൽക്കാൻ ഇറ്റാലിയൻ സർക്കാർ അനുമതി നൽകി. ജൂൺ അഞ്ചിനുള്ളിൽ മുഴുവനായോ, ഭാഗികമായോ ഏറ്റെടുക്കാനുള്ള ഓഫറും, കമ്പനിയെ പുനഃസംഘടിപ്പിക്കാനുള്ള നിർദേശങ്ങളും സമർപ്പിക്കണം. അൽ ഇറ്റാലിയയെ രക്ഷിക്കാൻ ഇനി മുതല്‍ മുടക്ക് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. വാങ്ങാൻ ആരും വന്നില്ലെങ്കിൽ പ്രവർത്തനം നിര്‍ത്തിവയ്ക്കുക അല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന അവസ്ഥയിലാണ് അൽ ഇറ്റാലിയ.
ലുഫ്ത്താൻസ, നോർവീജിയൻ എയർ, എയർ ഫ്രാൻസ്, കെഎൽഎം എന്നീ വിമാന കമ്പനികൾ അൽ ഇറ്റാലിയയിൽ നേരത്തെ താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ പൂർണമായും പിൻവാങ്ങിയിരിക്കുകയാണ്. ഖത്തർ എയർവേയ്സിനു ഏറ്റെടുക്കലിൽ താൽപര്യം ഉണ്ടെങ്കിലും, ഇയുവിനു പുറത്തുള്ള വിമാന കമ്പനികൾക്ക് 49 ശതമാനത്തിൽ കൂടുതൽ ഓഹരി അനുവദിക്കില്ലെന്ന വ്യവസ്ഥ മൂലം അവരും പിന്മാറി.
വിവിധ നിയന്ത്രണങ്ങളിലൂടെ അൽ ഇറ്റാലിയയെ പുനഃസംഘടിപ്പിക്കാനുള്ള കമ്മിറ്റി നിർദേശങ്ങൾ തൊഴിലാളി യൂണിയനും നിരസിച്ചു.