Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിമെട്രോയെ അഭിനന്ദിക്കാൻ 5 കാരണങ്ങൾ

Kochi Metro

കൊച്ചി മെട്രോയുടെ അതിവേഗത്തിലുള്ള നിർമാണവും വിവിധ സാങ്കേതിക വിദ്യകൾ അനായാസം സംയോജിപ്പിച്ചുള്ള പൂർത്തീകരണവും കേരളത്തിന്റെ വികസന ചരിത്രത്തിലെ ഇടിമുഴക്കമാണ്. അലസതയിൽ നിന്ന് അതിവേഗ പ്രവൃത്തിയിലേക്കും, പഴഞ്ചൻ രീതികളിൽ നിന്ന് അത്യാധുനിക സാങ്കേതികവിദ്യയിലേക്കും സങ്കുചിത രാഷ്ട്രീയപ്പോരുകളിൽ നിന്നു വികസനത്തിനു വേണ്ടിയുള്ള സംയുക്ത പ്രയത്നത്തിലേക്കുമുള്ള മാറ്റത്തിന്റെ നിമിഷം.

ഇനി കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും പോലുള്ള വൻ വികസന പദ്ധതികൾക്കും അണ്ടർ 17 ഫുട്ബോൾ പോലുള്ള രാജ്യാന്തര മേളകൾക്കും കൊച്ചി മെട്രോയുടെ പ്രവർത്തന ശൈലി മാതൃകയാകേണ്ടതാണ്.

ഞാൻ 1981ൽ തൃശൂർ അസിസ്റ്റന്റ് കലക്ടറായി കേരളത്തിലെത്തുമ്പോൾ അവിടെ എന്നും ജാഥയും മാർച്ചും സമരവും മുദ്രാവാക്യം വിളികളും മാത്രമാണുണ്ടായിരുന്നത്. അലസതയും അലമ്പുമല്ലാതെ ഒരു കാര്യവും നേരേചൊവ്വേ നടന്നിരുന്നില്ല.

ഇന്നു കൊച്ചി മെട്രോയുടെ നിർമാണത്തിൽ കേരളം എത്ര മാറിയെന്നു നോക്കുക. അച്ചടക്കത്തോടെ വമ്പൻ പദ്ധതി തീർത്തു മാറ്റം പാളങ്ങളിലൂടെ ഓടിച്ചു കാണിക്കാൻ കേരളത്തിനു കഴിഞ്ഞു. അതിന് ഇ. ശ്രീധരനും ഏലിയാസ് ജോർജും മെട്രോയുടെ എല്ലാ ജീവനക്കാരും അഭിനന്ദനം അർഹിക്കുന്നു. എന്നാൽ കൊച്ചി മെട്രോ ഡൽഹി മെട്രോയേക്കാളും ബെംഗളൂരു മെട്രോയേക്കാളും പ്രാധാന്യം അർഹിക്കുന്നു. അഞ്ചു കാരണങ്ങളാണ് അതിനുള്ളത്:

1) സാങ്കേതികമായി വളരെ സങ്കീർണമായ മെട്രോ പോലുള്ള പദ്ധതി അതിവേഗം കേരളത്തിൽ നടപ്പാക്കാൻ കഴിയുമെന്നു തെളിയിച്ചു. ഇത്തരം പദ്ധതി തീരാൻ പത്തും പതിനഞ്ചും വർഷം വേണ്ടി വരുമെന്നു പ്രവചിച്ച സംശയാലുക്കൾക്ക് ഇനിയൊരിക്കലും തലപൊക്കാൻ കഴിയില്ല. മറ്റേതു നാട്ടുകാരെയും പോലെ മലയാളിക്കും മെഗാ പ്രോജക്ടുകൾ മികവോടെ സമയബന്ധിതമായി തീർക്കാൻ കഴിയുമെന്നു തെളിഞ്ഞു.

2) മെട്രോയിൽ ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യകളുടെ സങ്കലനമാണു സാധ്യമായത്. ആധുനിക കോച്ചുകളും വൈദ്യുതീകരണവും സ്റ്റേഷനുകളുടെ രൂപകൽപനയുമെല്ലാം സംയോജിക്കുന്നതാണു കൊച്ചി മെട്രോ. കൊച്ചിയുടെ മാത്രമല്ല കേരളത്തിലെ മറ്റുനഗരങ്ങളുടെ വികസനത്തിനും വേണ്ട വൈദഗ്ധ്യം പല രൂപത്തിൽ മെട്രോ പദ്ധതിയിലൂടെ കൊച്ചിയിലെത്തിയിട്ടുണ്ട്. വിവിധ തരത്തിൽ അതു പ്രയോജനപ്പെടുത്താൻ കഴിയും.

3) ഐടിയിൽ ഹാർഡ്‌വെയറും സോഫ്ട്‌വെയറും ഉള്ളതു പോലെ വികസനത്തിനും ഹാർഡ് വശവും സോഫ്ട് വശവുമുണ്ട്. ഇരുമ്പും കോൺക്രീറ്റും ചേരുന്ന ഹാർഡ് വശം വിജയകരമായി നടപ്പാക്കിയതിനൊപ്പം കൊച്ചി മെട്രോ സോഫ്ട് വശവും സാധ്യമാക്കി.

ട്രാൻസ്ജെൻഡറുകൾക്കു പരിശീലനവും ജോലിയും നൽകിയത് ഉദാഹരണം. ചൈനയിൽ ഇത്രയധികം വികസനം ഉണ്ടായിട്ടും അവയെല്ലാം ഹാർഡ് വികസനം മാത്രമാണ്. മനുഷ്യരെ കൂടി പരിഗണിക്കുന്ന സോഫ്റ്റ് വശം അവരുടെ വികസന പദ്ധതികൾക്കില്ല. ഡൽഹി, ബെംഗളൂരു മെട്രോകളിലും ഇല്ല. അതു വലിയൊരു നേട്ടമാണ്.

4) കൊച്ചി മെട്രോയിൽ നൂതനാശയങ്ങൾ പലതുണ്ട്. 25% വൈദ്യുതി സൗരോർജത്തിൽ നിന്നാണ്. വനിതകളെ ഡ്രൈവർമാരാക്കിയതിലൂടെ ലിംഗസമത്വം നടപ്പാക്കിയ ആദ്യ മെട്രോയാണിത്. ജനമനസ്സുകളി‍ൽ സാംസ്കാരികമായ വലിയൊരു മാറ്റത്തിനാണു നാന്ദികുറിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഇപ്പോഴുള്ളതും വരാൻ പോകുന്നതുമായ മെട്രോകൾക്കെല്ലാം ഇതു മാതൃകയാണ്.

5) എല്ലാറ്റിലും ഉപരി വിവിധ ഗതാഗത മാർഗങ്ങളുടെ സംയോജനമാണു കൊച്ചി മെട്രോയുടെ അദ്ഭുതം. സൈക്കിളിലും നടന്നും വരുന്നവരും ബസിൽ വരുന്നവരും ബോട്ടിൽ വരുന്നവരും മെട്രോയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. റോഡ്, റെയിൽ, ജല ഗതാഗതങ്ങളുടെ കേന്ദ്രീകരണം (കൺവെർജൻസ്) ലോകത്തു മറ്റൊരു മെട്രോയും നടപ്പാക്കിയിട്ടില്ല.

വിമാനത്താവളവുമായി ബന്ധിപ്പിക്കുന്നതിലൂടെ വ്യോമ ഗതാഗതവും അതിലുൾപ്പെടുത്താം. ട്രെയിനിലും ബസിലും ബോട്ടിലും ഉപയോഗിക്കാൻ കഴിയുന്ന സ്മാർട് കാർഡ് പോലൊന്ന് ഇന്ത്യയിൽ വേറെങ്ങുമില്ല.

ഈ നേട്ടങ്ങൾ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്. മറ്റേതു രംഗത്തും സാങ്കേതികവിദ്യകളിൽ കുതിച്ചുചാട്ടം നടത്താൻ കഴിയണം. തൊഴിൽ സംസ്കാരവും സമഗ്രമായി മാറണം.

മെട്രോയിലേതുപോലെ കാര്യക്ഷമമായി പണിയെടുക്കുകയും അച്ചടക്കം പാലിക്കുകയും ചെയ്യുന്ന പ്രഫഷനൽ തൊഴിൽ സംസ്കാരം മറ്റു രംഗങ്ങളിലേക്കും പടരണം. വികസനത്തിനും തൊഴിലവസര സൃഷ്ടിക്കും വേണ്ടിയുള്ള പ്രത്യയശാസ്ത്രമാണ് ഇനി വളരേണ്ടത്.