ബെംഗളൂരുവിലെ സ്ഥാപനത്തിൽ ജോലിക്കു ചേർന്ന ജീവനക്കാരൻ 1984 മുതൽ ഇപിഎഫ് വിഹിതം അടച്ചിരുന്നു. നാലു വർഷം കഴിഞ്ഞപ്പോൾ, അയാൾ കമ്പനിയുടെ ഡൽഹി ശാഖയിലേക്കു സ്ഥലംമാറ്റപ്പെട്ടു.
ഡൽഹിയിലേക്കു പോകുന്നതിനുമുൻപ് തന്റെ ഇപിഎഫ് അക്കൗണ്ട് അവിടേക്കു മാറ്റുന്നതിനായുള്ള എല്ലാ നടപടികളും അയാൾ കൈക്കൊണ്ടിരുന്നു. എങ്കിലും 10 വർഷത്തിനു ശേഷമാണ് ഡൽഹിയിലെ പുതിയ അക്കൗണ്ട് തുറന്നത്. എന്നിട്ടും ബെംഗളൂരുവിലെ അക്കൗണ്ടിലുള്ള പണം ഡൽഹിയിലെ അക്കൗണ്ടിലേക്കു ചേർക്കാൻ ഇപിഎഫ് അധികൃതർ ഒരു നടപടിയും കൈക്കൊണ്ടില്ല. ബെംഗളൂരുവിൽ നേരിട്ടുപോയി ആവശ്യമായ അപേക്ഷാ ഫോമുകൾ പൂരിപ്പിച്ചു നൽകണമെന്നാണ് ഡൽഹിയിലെ ഉദ്യോഗസ്ഥർ നിർദേശിച്ചത്. അപ്രകാരം ചെയ്തിട്ടും ഫലമുണ്ടായില്ല.
അങ്ങനെയിരിക്കെ 36 മാസമായി വിഹിതം നിക്ഷേപിക്കപ്പെടാത്ത അക്കൗണ്ടിലെ പണത്തിനു പലിശ ലഭിക്കുന്നതല്ലെന്നു സെൻട്രൽ പി.എഫ്. കമ്മിഷണർ പത്രക്കുറിപ്പിറക്കി. ഇതു ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ വീണ്ടും ബെംഗളൂരുവിൽ പോയി അധികൃതരെ കണ്ടു. അക്കൗണ്ട് കാണാനില്ലെന്ന മറുപടിയാണ് അയാൾക്കു ലഭിച്ചത്. പിന്നീട് രണ്ട് ലക്ഷം രൂപ അയാളുടെ ഡൽഹി അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടു. എന്നാൽ, പലിശ അനുവദിക്കുകയുണ്ടായില്ല. അക്കൗണ്ട് അപ്രത്യക്ഷമാകുകയും വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്തതിൽ ദുരൂഹതയുണ്ടെന്നും അതു കണ്ടെത്തണമെന്നും അർഹമായ പലിശ നൽകണമെന്നും ആവശ്യപ്പെട്ട് സെൻട്രൽ പിഎഫ് കമ്മിഷണർക്ക് ജീവനക്കാരൻ പരാതി നൽകി.
അപ്പോൾ ഒന്നര ലക്ഷത്തോളം രൂപ കൂടി അധികൃതർ അയാളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ഇതിനു ശേഷം അയാൾ ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചു. താൻ അനുഭവിച്ച മാനസിക പീഡനത്തിനും ബുദ്ധിമുട്ടുകൾക്കും ചെലവുകൾക്കും ഇപിഎഫ് അധികൃതരിൽ നിന്ന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നും നഷ്ടപ്പെട്ട പലിശ നൽകണമെന്നും ആവശ്യപ്പെട്ടാണിത്.
യഥാസമയം അക്കൗണ്ട് മാറ്റുകയോ പലിശ നൽകുകയോ ചെയ്യാതെ തൊഴിലാളിയെ കഷ്ടപ്പെടുത്തിയതിന് ഇപിഎഫ് ഓർഗനൈസേഷനാണ് കുറ്റക്കാർ എന്നു വിലയിരുത്തിയ ഹൈക്കോടതി തൊഴിലാളി അനുഭവിച്ച മാനസിക പീഡനത്തിനും കഷ്ടനഷ്ടങ്ങൾക്കും നഷ്ടപരിഹാരം എന്ന നിലയിൽ സെൻട്രൽ പിഎഫ് കമ്മിഷണർ 30 ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് ഒരു ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിട്ടു. (എൽ.ഡി. ജോഷി ഃ സെൻട്രൽ പ്രോവിഡന്റ് ഫണ്ട് കമ്മിഷണർ റിട്ട് പെറ്റീഷൻ 8996/2014 തീയതി 9.6.2017)