കോഴിക്കോട് ∙ ഉൽപന്നങ്ങളുടെ ചരക്ക്, സേവന നികുതി കുറച്ചാലും വില കുറയുമെന്നു പ്രതീക്ഷിക്കേണ്ടെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. വിലയുടെ പേരിലല്ല ഇവിടെ ഉൽപന്നങ്ങൾ തമ്മിൽ മൽസരിക്കുന്നത്. ആധുനിക കമ്പോളത്തിന്റെ സ്വഭാവം അങ്ങനെയാണ്. പരസ്യത്തിലെ താരങ്ങളാണ് ഉപഭോക്താക്കളുടെ താൽപര്യം നിർണയിക്കുന്നത്. സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് ‘ജിഎസ്ടിയും നവകേരള വികസനവും’ സെമിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു മന്ത്രി.
കേരള സർക്കാർ മാത്രമാണ് ജിഎസ്ടിയിൽ നികുതി കുറഞ്ഞ ഉൽപന്നങ്ങളുടെ ഇപ്പോൾ വിൽക്കുന്ന എംആർപിയുടെ കണക്കെടുത്തത്. 606 ബ്രാൻഡുകളുടെ കണക്കുകൾ ശേഖരിച്ചു. വെറും 163 ചരക്കുകൾക്കാണ് മൂന്നു മാസം കഴിയുമ്പോഴും ഭാഗികമായിട്ടെങ്കിലും എംആർപിയിൽ കുറവു വരുത്തിയിട്ടുള്ളത്. വില കുറയ്ക്കാത്ത കമ്പനികൾക്കെതിരെ പരാതിയുമായി കേന്ദ്രത്തെ സമീപിച്ചപ്പോഴാണ് നടപടിയെടുക്കാനുള്ള കമ്മിറ്റി ഇതുവരെ രൂപീകരിച്ചിട്ടു കൂടിയില്ല എന്നറിയുന്നത്.
കേന്ദ്ര സർക്കാർ കർശനമായി ആവശ്യപ്പെടാതെ ഒരു കമ്പനിയും വില കുറയ്ക്കാൻ പോകുന്നില്ല. എന്നാൽ, കേന്ദ്രത്തിനു മുട്ടുവിറയ്ക്കുകയാണ്. എങ്ങനെയെങ്കിലും മുതലാളിമാരെ പ്രീണിപ്പിക്കാൻ ശ്രമിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അപ്പോൾ നടപടിയും വില കുറയലുമൊന്നും ആശിക്കാൻ വയ്യെന്നും തോമസ് ഐസക് പറഞ്ഞു.
Advertisement