സൂറിക് ∙ വൻകിട ക്രൂസ് കപ്പലുകളെ വെനീസ് നഗരം പുറത്താക്കുന്നു. 55000 ടണ്ണിൽ കൂടുതൽ കേവുഭാരമുള്ള ക്രൂസ് കപ്പലുകൾക്ക് വെനീസിലേക്ക് വൈകാതെ അനുമതി നിഷേധിക്കുമെന്ന് ഇറ്റാലിയൻ ട്രാൻസ്‌പോർട് മന്ത്രാലയം വ്യക്തമാക്കി. ഭീമൻ കപ്പലുകൾ കനാലിലൂടെ വെനീസിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ, മലിനീകരണം, പൗരാണിക കെട്ടിടങ്ങൾക്കുണ്ടാവുന്ന ഭീഷണി എന്നിവ കണക്കിലെടുത്താണ് ഈ നടപടി.
വെനീസ് നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിന് അംഗീകാരം ലഭിച്ചതിൽ മേയർ ലൂയിഗി ബ്രൂഗനാരോ നന്ദി പറഞ്ഞു. വെനീസിന് പുറത്തുള്ള ചരക്ക് തുറമുഖമായ മാർഗേറയിൽ അടുക്കാനായിരിക്കും ഇത്തരം കപ്പലുകൾക്ക് അനുമതി നൽകുക. വെനീസിലെ ടൂറിസ്റ്റ് പ്രവാഹത്തിനെതിരെ പ്രാദേശികവാസികൾ വർഷങ്ങളായി പ്രതിഷേധത്തിലാണ്. തദ്ദേശീയരെക്കാൾ ടൂറിസ്റ്റുകളാണ് നഗരത്തിലെന്നും. വെനീസിന്റെ പൗരാണിക, സാംസ്‌കാരിക പൈതൃകങ്ങൾ ഇതുമൂലം സംരക്ഷിക്കപ്പെടുന്നില്ലെന്നും, സ്വകാര്യത നഷ്ടപ്പെടുന്നുവെന്നുമാണ് പ്രധാന പരാതി.