Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവമൊരുക്കുമ്പോൾ

FRANCE-DIGITAL-TECHNOLOGY-RENNES-ROBOT

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വിപ്ലവങ്ങൾക്ക് ഊർജമേകുന്ന ഇന്ധനമേതെന്നു ചോദിച്ചാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ഉത്തരമാകും ലഭിക്കുക. അത്രയേറെ ശക്തമായ ചലനങ്ങളാവും സമീപഭാവിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കുക. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപന, ബാങ്കിങ് എന്നു വേണ്ട എല്ലാ മേഖലകളിലും  ഇന്നു നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ഇവയടക്കമുള്ള പല മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇതിനകം തന്നെ പ്രയോജനപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. ആഗോള വിപണിയിൽ 36 ശതമാനം നിരക്കിൽ വളർന്നു കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപണി മൂല്യം 2025-ൽ മൂന്നു ലക്ഷം കോടി ഡോളറിലെത്തും എന്നാണു വിലയിരുത്തുന്നത്. 2015-ൽ ഇത് 126 ലക്ഷം കോടി മാത്രമായിരുന്നു എന്നതും ഇവിടെ പരിഗണിക്കണം. 

മനുഷ്യർ ചെയ്യുന്ന ബുദ്ധിപരമായ എല്ലാ പ്രവർത്തനങ്ങളും നടത്താൻ സാധിക്കുംവിധം ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് ഉയർന്നു വരുന്നത് എന്തെല്ലാം പ്രശ്‌നങ്ങളാവും സൃഷ്ടിക്കുക? എലോൺ മസ്‌ക്കും മാർക്ക് സക്കർബർഗും തമ്മിലുള്ള ഡിബേറ്റിൽ ഇതൊരു മുഖ്യ വിഷയമായിരുന്നു. ബിൽ ഗേറ്റ്‌സും ഇതേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ചിരുന്നു. ചാറ്റ്‌ബോട്ടുകൾ മനുഷ്യനു മനസ്സിലാക്കാൻ കഴിയാത്ത അവയുടെ സ്വന്തമായ ഒരു ഭാഷ വികസിപ്പിച്ചെടുത്തതിനെത്തുടർന്ന് ഫെയ്‌സ്ബുക് തങ്ങളുടെ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതി നിർത്തലാക്കിയതും ഇതോടനുബന്ധിച്ചുവേണം വിലയിരുത്താൻ. 

സാധാരണക്കാരെ ആശങ്കപ്പെടുത്തുന്ന ചില ഘടകങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തങ്ങളുടെ ജോലിയെ എങ്ങനെയാവും ബാധിക്കുക എന്നതാണവരുടെ പ്രധാന ആശങ്ക. ഈ മേഖലയിൽ കൂടുതൽ നടപടിക്രമങ്ങൾ രൂപപ്പെടുത്തിയെടുക്കേണ്ടതിന്റെയും ഇവ സ്വീകരിക്കാൻ ജനങ്ങൾ തയാറാണെന്ന് ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം കൂടിയാണിതു സൂചിപ്പിക്കുന്നത്. 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കടന്നു വരുന്നതു മനുഷ്യർക്കു ജോലി ചെയ്യാനുള്ള അവസരങ്ങൾ ഇല്ലാതാക്കുമെന്നാണ് ഈ മേഖലയിലെ ഏറ്റവും വലിയ വിമർശനം. എന്നാൽ, ഇതുമായി ബന്ധപ്പെട്ട യഥാർഥ വസ്തുതകൾ എന്താണെന്നു പരിശോധിക്കാം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണ വികസന മേഖലയിൽ നിന്നു മുന്നേറി യഥാർഥ ബിസിനസിലേക്കു കടന്നു വരുമ്പോൾ കാണുന്നതു വ്യത്യസ്തമായ ഒരു കാഴ്ചയാണ്. പുതുതലമുറ മാതൃകകൾ വികസിപ്പിച്ചു മാനവശേഷി കൂടുതൽ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുക എന്നതാണു പല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗങ്ങളിലും നമുക്കു കാണാനാവുന്നത്. ആഗോള തൊഴിലാളി ഉൽപാദന ക്ഷമതയിൽ 2065 ഓടെ 0.8 മുതൽ 1.4% വരെ വർധന കൈവരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കുമെന്നാണ് മെക്കൻസി ചൂണ്ടിക്കാട്ടുന്നത്. തൊഴിൽ സേനയെ കൂടുതൽ ശക്തമാക്കാനുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കഴിവിനെക്കുറിച്ചു മനസ്സിലാക്കാൻ നയരൂപീകരണ രംഗത്തുള്ളവരും കോർപറേറ്റുകളും തയാറാകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. 

യുകെ യിലെ ഒകാഡോയിലുള്ള ഓൺലൈൻ സൂപ്പർമാർക്കറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെയാണു പ്രയോജനപ്പെടുത്തിയത് എന്നു പരിശോധിക്കുന്നത് ഇവിടെ ഏറെ പ്രയോജനകരമായിരിക്കും. വെയർഹൗസ് ആസൂത്രണം ചെയ്യുന്നതിന്റെ മുഖ്യപങ്ക് റോബട്ടിക്‌സ് വഴിയാണിവിടെ നടക്കുന്നത്. ആയിരക്കണക്കിന് ഉൽപന്നങ്ങൾ റോബട്ടുകൾ കൈകാര്യം ചെയ്യുകയും അവ പായ്ക്കു ചെയ്യുന്നതിനായി മനുഷ്യർക്കു മുന്നിൽ എത്തിക്കുകയും ചെയ്യുന്നു. ഷോപ്പിങ് ബാഗുകളിൽ നിറയ്ക്കപ്പെടുന്ന ഈ ഉൽപന്നങ്ങൾ കൃത്യ സമയത്തു ഡെലിവറി വാഹനങ്ങളിലേക്ക് എത്തിക്കും. ആ വാഹനങ്ങളുടെ ഡ്രൈവർമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തിയുള്ള സംവിധാനങ്ങളിലൂടെ റോഡിലെ തിരക്കും കാലാവസ്ഥയുമെല്ലാം കണക്കിലെടുത്തുള്ള ഏറ്റവും മികച്ച റൂട്ട് കണ്ടെത്തി അനുകൂലമായ വഴിയിലൂടെ യാത്ര ചെയ്യും. 

സാങ്കേതിക വിദ്യ വളരുന്നതോടെ നഷ്ടമാകുന്ന ജോലികളെക്കാൾ കൂടുതൽ പുതിയ ജോലികൾ സൃഷ്ടിക്കപ്പടുന്നു. കഴിഞ്ഞ 500 വർഷത്തെ വ്യാവസായിക, സാങ്കേതികവിദ്യാ മുന്നേറ്റ ചരിത്രവും ഇതുതന്നെയാണു നമുക്കു കാട്ടിത്തരുന്നത്. ഒരു മേഖലയിൽ ജോലി ചെയ്യുന്നവർ ഒഴിവാക്കപ്പെടുമ്പോൾ അതിലേറെ തൊഴിലവസരങ്ങൾ വൈദഗ്ധ്യം ആവശ്യമുള്ള മറ്റു മേഖലകളിൽ കൂട്ടിച്ചേർക്കപ്പെടും. ഈ രംഗത്തെ ആശങ്കകൾ ശരിയാണെങ്കിൽ ജപ്പാൻ, കൊറിയ, ജർമനി തുടങ്ങി യന്ത്രവൽക്കരണ രംഗത്തു മുന്നേറ്റം നടത്തിയ രാജ്യങ്ങളിൽ കഴിഞ്ഞ നാലഞ്ചു ദശാബ്ദങ്ങളായി തൊഴിലില്ലായ്മ വൻ തോതിൽ കൂടേണ്ടതാണ്. എന്നാൽ, സ്ഥിതി അങ്ങനെയല്ല.

ഇപ്പോൾ നടക്കുന്ന പല ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിഷ്‌ക്കരിക്കപ്പെടും എന്നും ഏതാണ്ട് എല്ലാ ബിസിനസുകളുടെയും പശ്ചാത്തല പ്രവർത്തനങ്ങളുടെ മുഖ്യ പിൻബലം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആയി മാറും എന്നതുമായിരിക്കും വരുന്ന ദശാബ്ദങ്ങളിൽ സംഭവിക്കാൻ പോകുന്നത്. പല അർധ വൈദഗ്ധ്യ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി ഇല്ലാതാക്കപ്പെടും. അതേ സമയം മാനുഷിക ഇടപെടലുകൾ വേണ്ടിവരുന്ന ഒരു ജോലിയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് ഇല്ലാതാക്കപ്പെടില്ല. അതോടൊപ്പം തന്നെ മാനുഷിക ചിന്താശേഷി ആവശ്യമുള്ള സംരംഭകത്വം, തന്ത്രപരമായ ചിന്ത, സാമൂഹിക നേതൃത്വ പാടവം, വിൽപനാശേഷി, തത്വചിന്ത തുടങ്ങി പല മേഖലകൾക്കും വേണ്ടിയുള്ള ആവശ്യം ഏറെ വർധിക്കുകയും ചെയ്യും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതിന്റേതു മാത്രമായ നേതൃത്വം നൽകുന്ന ഒന്നായിരിക്കുകയില്ല. അതിനൊപ്പം ഉയർന്ന വൈദഗ്ധ്യമുള്ള ജോലിക്കാരുടെ ആവശ്യം വൻതോതിൽ വർധിക്കുകയും ചെയ്യും. 

ഇത്തരത്തിലുള്ള മാറ്റങ്ങൾക്കായി തയാറെടുക്കുകയും കാത്തിരിക്കുകയും ചെയ്യുക എന്നതാണ് ഇവിടെ ആവശ്യമായിട്ടുള്ളത്. ഇത്തരത്തിലുള്ള സാങ്കേതികവിദ്യാമാറ്റങ്ങൾക്ക് അനുസൃതമായ രീതിയിൽ തയാറെടുക്കാൻ ഉതകുംവിധം തങ്ങളുടെ വിദ്യാഭ്യാസ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നയ രൂപകർത്താക്കളും കോർപറേറ്റുകളും തയാറാകുകയാണു വേണ്ടത്. രൂപകൽപനയുടെയും പുതിയ കണ്ടുപിടിത്തങ്ങളുടെയും സർവാത്മകതയുടെയും പിൻബലത്തോടെയുള്ള സംരംഭകത്വം വികസിപ്പിച്ചെടുക്കാൻ സഹായകമായ ഹബ്ബുകൾ ദേശീയ, സംസ്ഥാന തലങ്ങളിൽ ഉയർത്തിയെടുക്കാനുള്ള ശ്രമമാണ് ഇന്ത്യയിൽ അടിയന്തരമായി ആവശ്യമുള്ളത്. സർവാത്മകത, തന്ത്രപരമായ ചിന്ത തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയും വികസിപ്പിച്ചെടുക്കണം. വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങൾ സംയോജിപ്പിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവരുടെ ക്ലാസ് മുറികളിൽ സംയോജിപ്പിച്ചു പ്രയോജനപ്പെടുത്താനുമുള്ള നീക്കങ്ങളും വേണം. ഭാവിയിലേക്കായി ഇന്നേ തന്നെ തയാറെടുക്കും വിധം നാഷനൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപറേഷനെ നാഷനൽ ഫ്യൂചർ സ്‌കിൽസ് ഡവലപ്‌മെന്റ് കോർപറേഷനായി മാറ്റിയെടുക്കുകയും വേണം.