ന്യൂഡൽഹി∙ ഓൺലൈൻ കറൻസിയായ ബിറ്റ്കോയിൻ നിക്ഷേപവും വ്യാപാരവും നടത്തുന്ന 4–5 ലക്ഷം ആളുകൾക്ക് ആദായനികുതി വകുപ്പ് നോട്ടിസ് അയയ്ക്കും. കഴിഞ്ഞയാഴ്ച ഒൻപതിടത്ത് വകുപ്പ് പരിശോധനകൾ നടത്തിയിരുന്നു. രാജ്യത്തെ ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ 20 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇതിൽ നാലഞ്ചു ലക്ഷം പേർ സജീവമാണെന്നുമാണ് കണ്ടെത്തിയത്. നികുതിവെട്ടിപ്പ് നടത്തുന്നുണ്ടോ എന്ന അന്വേഷണമാണ് നടക്കുന്നത്. നിക്ഷേപകർ മൂലധന വർധനയ്ക്കു നികുതി നൽകേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
റെയ്ഡിൽ ലഭിച്ച വിവരങ്ങൾ വിവിധ അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്.ബിറ്റ്കോയിൻ പോലെയുള്ള ഓൺലൈൻ (വെർച്വൽ) കറൻസികൾക്കു രാജ്യത്ത് അംഗീകാരമോ നിയമസാധുതയോ ഇല്ല. നിയന്ത്രണ വ്യവസ്ഥകളും നിലവിലില്ല.
സർക്കാരിന് ഇതു സംബന്ധിച്ച കണക്കുകളൊന്നുമില്ലെന്ന് ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.