Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക കേരള സഭ: ഇനി കമ്മിഷനുകള്‍

LOKA-KERALA-SABHA

തിരുവനന്തപുരം ∙ ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങളെക്കുറിച്ചു പഠിച്ച് ഭാവിപരിപാടികൾക്കു രൂപം നൽകാൻ ഏഴു കമ്മിഷനുകളെ നിയമിക്കാൻ സർക്കാർ ആലോചിക്കുന്നു. പ്രവാസികൾ ഉന്നയിച്ച പ്രശ്നങ്ങൾക്കു പരിഹാരം കാണാനും നിർദേശങ്ങൾക്കു പ്രായോഗികമായ രൂപരേഖ തയാറാക്കാനുമാണു കമ്മിഷനുകളെ നിയമിക്കുക. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം നടപടികൾ തുടങ്ങും.

ലോക കേരളസഭയുടെ മുന്നോട്ടുള്ള നടത്തിപ്പു നിയന്ത്രിക്കാൻ രൂപം നൽകുന്ന പ്രത്യേക സെക്രട്ടേറിയറ്റിനു കീഴിലായിരിക്കും കമ്മിഷനുകൾ. സഭയുടെ സമാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പ്രവാസി വാണിജ്യ ചേംബർ, വിദേശ രാജ്യങ്ങളിൽ മലയാളികളുടെ പ്രഫഷനൽ സമിതികൾ, കേരള വികസനനിധി, പ്രവാസി വായ്പാ പദ്ധതി, നോർക്കയിൽ പ്രത്യേക വിഭാഗങ്ങൾ എന്നിവ കാലതാമസമില്ലാതെ നടപ്പാക്കുകയാണ് ലക്ഷ്യം.

പ്രതീക്ഷയോടെ സഭാംഗങ്ങൾ

ആദ്യ ലോക കേരളസഭയിൽ ഉയർന്നുവന്ന നിർദേശങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കുമെന്നും സമയബന്ധിതമായി നടപ്പാക്കുമെന്നുമുള്ള പ്രതീക്ഷയാണ് സഭാംഗങ്ങൾ പങ്കുവയ്ക്കുന്നത്.

∙ പ്രവാസികൾക്കു വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചു എന്നതാണ് ലോക കേരളസഭയുടെ ഏറ്റവും വലിയ നേട്ടമെന്നു പ്രമുഖ വ്യവസായി എം.എ. യൂസഫലി പറഞ്ഞു. കേരളത്തിൽ നിക്ഷേപിച്ചാൽ താമസമില്ലാതെ നേട്ടം ലഭിക്കുമെന്ന് ഉറപ്പുള്ള പദ്ധതികൾ സർക്കാർ പ്രവാസികൾക്കായി കൊണ്ടുവരണം. പ്രവാസികളുടെ സഹായത്തോടെ പുതിയ തൊഴിൽ സംരംഭങ്ങൾ കൊണ്ടുവരാനും സർക്കാർ മുൻകയ്യെടുക്കണമെന്ന് യൂസഫലി ആവശ്യപ്പെട്ടു.

∙ സഭയിൽ ഉയർന്ന നിർദേശങ്ങൾ രേഖപ്പെടുത്തിയതും പ്രധാന നിർദേശങ്ങൾ സർക്കാർ സ്വീകരിച്ചതും ശുഭസൂചനയാണെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ എംഡി ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

∙ നിർദേശങ്ങളുടെ മുൻഗണനാ പട്ടിക തയാറാക്കി നടപ്പാക്കാനുള്ള സമയക്രമം നിശ്ചയിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി നിർദേശിക്കുന്നു.

∙ പ്രവാസികളുടെ പ്രശ്നങ്ങൾ മനസിലാക്കാനും പരിഹാരം കാണാനും സഭയ്ക്കിടെ മുഖ്യമന്ത്രി തന്നെ മുൻകയ്യെടുത്തതു ശുഭസൂചനയാണെന്ന് പ്രവാസി വ്യവസായി വി.കെ.എം. അഷ്റഫ് പറഞ്ഞു.

∙ വിവിധ മേഖലകളിൽ രാജ്യാന്തര അനുഭവ പരിചയമുള്ള മലയാളികളുടെ കൂട്ടായ്മകൾ രൂപപ്പെട്ടുവെന്നതാണ് സഭയുടെ ഏറ്റവും വലിയ നേട്ടമെന്നു സിംഗപ്പൂർ നാഷനൽ യൂണിവേഴ്സിറ്റിയിലെ അസോ. പ്രഫസറും റോബട്ടിക് വിദഗ്ധനുമായ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് പറഞ്ഞു.