Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചില്ലറയല്ല, ഈ കറൻസി ഭീഷണി

Bitcoin

നിലവിലുള്ള രീതിയിൽ ക്രിപ്റ്റോ കറൻസികൾ ലോക സാമ്പത്തികക്രമത്തിനു സൃഷ്ടിക്കുന്ന ഭീഷണി ചില്ലറയല്ല. കൃത്യമായ നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സമ്പദ്‌വ്യവസ്ഥകൾക്കു സമാന്തരമായി ആരും നിയന്ത്രിക്കാനില്ലാത്ത മറ്റൊരു സാമ്പത്തികക്രമം നിലനിൽക്കുന്നതാണു പ്രശ്നം. നിയമപരമായ ഇടപാടിനായി(ലീഗൽ ടെൻഡർ) അംഗീകരിച്ചിട്ടില്ല എന്നു പറയുമ്പോഴും ക്രിപ്റ്റോ കറൻസികളെ നിയമവിരുദ്ധമെന്നു പറഞ്ഞ് എവിടെയും പൂർണമായി വിലക്കിയിട്ടുമില്ല.

ഡിസംബറിലെ ഉയർന്ന വില പ്രകാരം ബിറ്റ്കോയിന്റെ മാത്രം വിപണിമൂല്യം 32,500 കോടി ഡോളറിന് (ഉദ്ദേശം 21 ലക്ഷം കോടി രൂപ) മുകളിലായിരുന്നു. അതായത് റിലയൻസ് ഇൻഡസ്ട്രീസും ടിസിഎസും എച്ച്ഡിഎഫ്സി ബാങ്കും ഉൾപ്പെടെ ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചു കമ്പനികൾ ചേർന്നുള്ള വിപണിമൂല്യത്തേക്കാൾ കൂടുതൽ.

ഊഹക്കച്ചവടത്തിലൂടെയുള്ള മൂല്യവർധന മാത്രമാണു ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ ഭൂരിഭാഗത്തിന്റെയും ലക്ഷ്യം എന്നതിനാൽ വൻ മൂല്യവർധന ലഭിക്കുന്ന ഘട്ടത്തിൽ എല്ലാവരും ചെയ്യുന്നത് വിറ്റൊഴിഞ്ഞ് അംഗീകൃത കറൻസികളിലേക്കു മാറുകയാവും. ഇതു ലോകത്തെ സമ്പത്ത് ഒരു രാജ്യത്തെയും നിയമസംവിധാനങ്ങളുടെ പിടിയിലല്ലാതെ ചോർന്നുപോകാൻ ഇടയാക്കും. ഈ പണം ചെന്നെത്തുന്നതു ഭീകരവാദമുൾപ്പെടെയുള്ളവരുടെ കൈയിലാണെങ്കിൽ വിപത്ത് ഊഹിക്കാവുന്നതേയുള്ളൂ.

ആകെ സൃഷ്ടിക്കപ്പെട്ട 2.1 കോടി ബിറ്റ്കോയിനിൽ 10 ലക്ഷത്തോളം അതിന്റെ അജ്ഞാതനായ സ്രഷ്ടാവിന്റെ കൈകളിലാണെന്നാണു കണക്ക്. ഇതൊരു വ്യക്തിയായാലും സംഘമായാലും അവരുടെ ലക്ഷ്യം എന്തെന്ന് ആർക്കുമറിയില്ല. കഴിഞ്ഞ ഡിസംബറിൽ ബിറ്റ്കോയിൻ കൈവരിച്ച ഉയർന്ന വില കണക്കാക്കിയാൽ ഇതിന്റെ മാത്രം മൂല്യം 2,000 കോടി ഡോളർ (ഉദ്ദേശം ഒന്നേകാൽ ലക്ഷം കോടി രൂപ) വരും.

തീവ്രവാദമുൾപ്പെടെ എന്തെങ്കിലും കാരണത്താൽ ഒരു രാജ്യത്തിനോ സംഘടനയ്ക്കോ സാമ്പത്തിക ഉപരോധമേർപ്പെടുത്തിയാൽപോലും അതിനെ മറികടന്ന് പണം ചോർത്തിയെടുക്കാൻ ക്രിപ്റ്റോ കറൻസി വഴി കഴിയുമെന്നതും ഭീഷണികളിലൊന്നാണ്,.

എന്തുമാകാം, ആരും ചോദിക്കില്ല

വൻ നിക്ഷേപകർ വിപണിയിൽ നടത്തിയേക്കാവുന്ന കൃത്രിമങ്ങൾ തടയാൻ അതോറിറ്റികളൊന്നും ഇല്ലാത്തതിനാൽ കൈപൊള്ളുന്നത് എപ്പോഴും ചെറുകിട നിക്ഷേപകർക്കുതന്നെയാവും. പ്രമുഖ ക്രിപ്റ്റോ കറൻസികളിലൊന്നായ ലൈറ്റ്കോയിൻ സൃഷ്ടിച്ച ചാർലി ലീ തന്റെ കൈവശമുണ്ടായിരുന്ന മൊത്തം കോയിനുകൾ വിറ്റഴിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. പരമ്പരാഗത ഓഹരിവിപണി ആയിരുന്നെങ്കിൽ ഒരു കമ്പനിയുടെയും ഉടമയ്ക്കു തന്റെ കൈവശമുള്ള മൊത്തം ഓഹരികൾ ഒരു ദിവസം ഓപ്പൺ മാർക്കറ്റിൽ ഇങ്ങനെ വിറ്റൊഴിയാനാവുമായിരുന്നില്ല. ഇതു മറ്റ് ഓഹരിയുടമകളെ ബാധിക്കുമെന്നതിനാൽ നിയമപരമായ നിയന്ത്രണങ്ങളുണ്ട്. അന്നു 350 ഡോളർ വരെ വിലയുണ്ടായിരുന്ന ലൈറ്റ്കോയിൻ പിന്നീട് 100 ഡോളറിനു താഴെവരെ എത്തിയിരുന്നു.

എക്സ്ചേഞ്ചുകൾ പൂട്ടുന്നു

∙ 46 കോടി ഡോളർ മൂല്യമുള്ള ബിറ്റ്കോയിനുകൾ മോഷണം പോയതിനെത്തുടർന്ന് ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ മൗണ്ട് ഗോക്സ് 2014ൽ അടച്ചുപൂട്ടി.

∙ ദക്ഷിണ കൊറിയയിലെ യൂബിറ്റ് എന്ന എക്സ്ചേഞ്ച് ബിറ്റ്കോയിൻ മോഷണത്തെ തുടർന്ന് സ്വയം പാപ്പരായി പ്രഖ്യാപിച്ചുകൊണ്ട് അടച്ചുപൂട്ടിയത് ഒന്നര മാസം മുൻപ്.

∙ നിക്ഷേപകർക്ക് മാസം 40 ശതമാനം വരെ വരുമാനം വാഗ്ദാനം ചെയ്ത ബിറ്റ്കണക്റ്റ് എക്സ്ചേഞ്ച് പൂട്ടുന്നതായി പ്രഖ്യാപിച്ചതു ജനുവരിയിൽ. അന്നു 300 ഡോളറിനടുത്തു വിലയുണ്ടായിരുന്ന ബിറ്റ്കണക്റ്റ് കോയിനിന്റെ വില ഇപ്പോൾ വെറും മൂന്നു ഡോളറിൽ താഴെ.

∙ 53 കോടി ഡോളർ മൂല്യം വരുന്ന ക്രിപ്റ്റോ കറൻസികൾ മോഷണം പോയതായി ടോക്കിയോ ആസ്ഥാനമായ കോയിൻചെക്ക് എക്സ്ചേഞ്ച് രണ്ടാഴ്ച മുൻപു സ്ഥിരീകരിച്ചു.

∙ ബിറ്റ്ഫിനെക്സിനും റ്റെതറിനുമെതിരായ ആരോപണം ശരിയാണെന്നു തെളിഞ്ഞാൽ വരാനിരിക്കുന്ന തകർച്ച പ്രവചനാതീതം.

സാധ്യതകൾ

ഓരോ രാജ്യത്തെയും ഭരണനേതൃത്വവും കേന്ദ്രബാങ്കുകളും എന്തു തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ചാകും ക്രിപ്റ്റോ കറൻസികളുടെ ഭാവി. പേരു വെളിപ്പെടുത്താതെയുള്ള നിക്ഷേപങ്ങൾ അനുവദിക്കില്ലെന്ന ദക്ഷിണ കൊറിയയുടെ നിലപാടിലേക്ക് ഏറെ വൈകാതെ എല്ലാ രാജ്യങ്ങളും വരാനിടയുണ്ട്. കുതിരപ്പന്തയത്തിനും ചൂതാട്ടത്തിനും ഉള്ളതുപോലെ ക്രിപ്റ്റോ കറൻസി നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിനു നികുതിയും വന്നേക്കാം.

നിക്ഷേപ വിദഗ്ധർ ഒന്നടങ്കം പറയുന്നതുപോലെ സാമ്പത്തികലോകത്തെ ഏറ്റവും വലിയ കുമിളയായി ബിറ്റ്കോയിൻ പൊട്ടിത്തകരുമോ എന്നു കാലം തെളിയിക്കും. മുന്നറിയിപ്പുകൾ അവഗണിച്ച് ക്രിപ്റ്റോ കറൻസികളിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നവർ നിക്ഷേപതുക പൂർണമായി നഷ്ടപ്പെടാമെന്നതും സാധ്യതകളിലൊന്നാണെന്നു മറക്കരുത്.

യഥാർഥ മൂല്യം ബ്ലോക്ചെയിനിൽ

ബിറ്റ്കോയിൻ സ്രഷ്ടാവ് സതോഷി നകമോട്ടോയുടെ യഥാർഥ സംഭാവന ബ്ലോക്ചെയിൻ ആണെന്ന് ഇന്നു ലോകം അംഗീകരിക്കുന്നു. ഇ–മെയിൽ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇന്റർനെറ്റ് കണ്ടുപിടിച്ചു എന്നു പറയുന്നതുപോലെയാണത്. ക്രിപ്റ്റോ കറൻസികളുടെയെല്ലാം അടിസ്ഥാനം ബ്ലോക്ചെയിൻ ആണ്. ഇവയ്ക്കു വേണ്ടി വാദിക്കുന്നവർ ആദ്യം പറയുന്നതും ബ്ലോക്ചെയിനിന്റെ മേൻമയെക്കുറിച്ചുതന്നെ. സാമ്പത്തികരംഗത്തെ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ എല്ലാ മേഖലകളെയും ഗുണപരമായി സ്വാധീനിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണത് എന്ന കാര്യത്തിൽ ബിറ്റ്കോയിനിന്റെ കടുത്ത വിമർശകർക്കുപോലും തർക്കമില്ല. എന്നാൽ, ഈ മൂല്യം സ്വകാര്യവ്യക്തികളോ കമ്പനികളോ സൃഷ്ടിക്കുന്ന, ഒരു രാജ്യത്തെയും നിയമവ്യവസ്ഥയുടെ അംഗീകാരമില്ലാത്ത കറൻസികൾക്കു പതിച്ചുനൽകുന്നിടത്താണ് പ്രശ്നം തുടങ്ങുന്നത്.

ഒരു രാജ്യത്തെയും അംഗീകൃത കറൻസിയുടെ മൂല്യം സാങ്കേതികവിദ്യയുടെ മികവിലല്ല. നിയമപരമായി ആ രാജ്യം ഉറപ്പുനൽകുന്ന മൂല്യമാണ് അവയ്ക്കുള്ളത്. മറ്റു കറൻസികളുമായുള്ള വിനിമയനിരക്കിൽ എന്തു ചാഞ്ചാട്ടം വന്നാലും ഇന്ത്യയിൽ 100 രൂപ വിലയുള്ള ഏത് ഉൽപന്നവും സേവനവും 100 രൂപ കൊടുത്താൽ കിട്ടും എന്നിടത്താണ് അതിന്റെ മൂല്യം.

സ്വന്തമായി ക്രിപ്റ്റോ കറൻസികൾ സൃഷ്ടിച്ച് പണമിടപാടുകൾ ബ്ലോക്ചെയിൻ വഴി സുരക്ഷിതമാക്കുന്നതിനെക്കുറിച്ചു പല രാജ്യങ്ങളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ, സ്വകാര്യമായി സൃഷ്ടിക്കപ്പെട്ട കറൻസികൾക്ക് എന്തെങ്കിലും മൂല്യമുണ്ടാകുമോ എന്നു കണ്ടറിയണം. ക്രിപ്റ്റോ കറൻസികൾ മാറ്റേണ്ടതു പണമിടപാടു നടത്തുന്ന രീതികളെയാണ്, അല്ലാതെ കറൻസിയുടെ സത്തയെ അല്ല.

(അവസാനിച്ചു)

related stories