ന്യൂഡൽഹി ∙ അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കാനുള്ള പദ്ധതിയുമായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്. കഴിഞ്ഞ വർഷം 10,91,870 വിദേശീയരാണു കേരളത്തിലെത്തിയത്. ഇത് 20 ലക്ഷമാക്കി ഉയർത്തുകയാണു ലക്ഷ്യം. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 50 ശതമാനം വളർച്ചയും ലക്ഷ്യമിടുന്നു.
1.46 കോടി ആഭ്യന്തര സഞ്ചാരികളാണു കഴിഞ്ഞ വർഷം കേരളത്തിലെത്തിയത്. ഇതിന്റെ ഭാഗമായി ഡൽഹിയിൽ നടത്തിയ ബിസിനസ് മീറ്റിൽ കേരളത്തിൽ നിന്നുള്ള 38 സംരംഭകർ പങ്കെടുത്തു. ടൂർ ഓപ്പറേറ്റർമാർ, ഹോട്ടൽ ഉടമകൾ എന്നിവർ പങ്കെടുത്ത മീറ്റിൽ അടുത്ത ടൂറിസം സീസണിലേക്കുള്ള വിവിധ പാക്കേജുകൾ പരിചയപ്പെടുത്തി. മുംബൈ, പുണെ, ജയ്പുർ, ഛണ്ഡിഗഡ് ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, കൊൽക്കത്ത, പട്ന എന്നീ നഗരങ്ങളിലും ബിസിനസ് മീറ്റുകൾ നടത്തിയിരുന്നു. രാജ്യത്തെ രണ്ടാം നിര നഗരങ്ങളിൽ ജൂൺ–ജൂലൈ മാസങ്ങളിൽ ബിസിനസ് മീറ്റും റോഡ് ഷോയും നടത്തുമെന്നും വിനോദസഞ്ചാര വകുപ്പ് അധികൃതർ വ്യക്തമാക്കി.