പിഎം സ്വനിധിക്ക് ഒപ്പം സ്വിഗ്ഗിയും
Mail This Article
ന്യൂഡൽഹി∙ തെരുവു കച്ചവടക്കാർക്ക് ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരമുള്ള വായ്പ പദ്ധതിയായ പ്രധാനമന്ത്രി സ്ട്രീറ്റ് വെൻഡേഴ്സ് ആത്മനിർഭർ നിധിയുമായി (പിഎം സ്വനിധി) ഭക്ഷണവിതരണ ശൃംഖലയായ സ്വിഗ്ഗിയും കൈകോർക്കുന്നു. പിഎം സ്വനിധി നടപ്പാക്കുന്ന നഗരങ്ങളിലേക്ക് സ്വിഗ്ഗിയുടെ തെരുവുഭക്ഷണശാല പദ്ധതി വ്യാപിപ്പിക്കും.നിലവിൽ അഹമ്മദാബാദ്, ഡൽഹി, വാരാണസി, ചെന്നൈ, ഇൻഡോർ എന്നിവിടങ്ങളിൽ 300 തെരുവു കച്ചവടക്കാരുടെ ഭക്ഷണശാലകൾ സ്വിഗ്ഗിയുടെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതു വിപുലപ്പെടുത്തുമെന്ന് സ്വിഗ്ഗി വക്താവ് പറഞ്ഞു. 128 നഗരങ്ങളിലാണ് പിഎം സ്വനിധി പദ്ധതി നടപ്പാക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ തെരുവുകച്ചവടക്കാർക്ക് 10,000 രൂപ വരെ പ്രവർത്തന മൂലധനം നൽകുന്ന പിഎം സ്വനിധി പദ്ധതി കഴിഞ്ഞ ജൂണിലാണ് പ്രഖ്യാപിച്ചത്. ഒരു വർഷം കൊണ്ട് ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കാവുന്ന വിധത്തിലാണ് പദ്ധതി. വായ്പ കൃത്യമായി തിരിച്ചടച്ചാൽ 7% വാർഷിക സബ്സിഡി ഗുണഭോക്താക്കൾക്കു ലഭിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ പ്രോത്സാഹനത്തിനായി തിരിച്ചടവിൽ പ്രതിമാസം 100 രൂപ വരെ കാഷ് ബാക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കൃത്യമായ തിരിച്ചടവിനു ശേഷം വായ്പ പരിധി ഉയർത്താനുള്ള അവസരവും നൽകും. സ്വിഗ്ഗിയുമായി ചേരുന്ന തെരുവു കച്ചവടക്കാരെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് റജിസ്റ്റർ ചെയ്യും. തുടർന്ന് അവർക്ക് ഭക്ഷ്യശുചിത്വം, നിലവാരം എന്നിവയ്ക്കായി പരിശീലനവും സർട്ടിഫിക്കറ്റും നൽകും.