പ്രവാസിപ്പണം കുറഞ്ഞിട്ടില്ല
Mail This Article
കോവിഡ് കാരണം പ്രവാസികളുടെ തിരിച്ചുവരവുണ്ടായത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു തിരിച്ചടിയേകി എന്ന നിലപാട് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകനത്തിലും തുടർന്നും കേട്ടു. തീർച്ചയായും അത് സംസ്ഥാന സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഒരു വലിയ പ്രശ്നമാണെങ്കിലും നമ്മുടെ വളർച്ചനിരക്കിന്റെ കുത്തനെയുള്ള ഇടിവിന് കാരണമായി എന്നു പറയുന്നത് യുക്തിസഹമാകില്ല.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ വൻതോതിൽ തൊഴിൽ നഷ്ടം ഉണ്ടായതിനെത്തുടർന്ന് ഏകദേശം 5.50 ലക്ഷം പ്രവാസികൾ കഴിഞ്ഞ മേയ് മുതൽ ഈ മാസം ആദ്യ ആഴ്ച വരെ കേരളത്തിലേക്കു മടങ്ങിയെത്തിയെന്നാണ് മാധ്യമങ്ങളിൽ വന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.
സാമ്പത്തിക അവലോകന റിപ്പോർട്ടിൽ എടുത്തു പറയുന്ന ഒരു കാര്യം പ്രവാസി കേരളീയരുടെ സ്വകാര്യ റെമിറ്റൻസ് (എക്സ്ചേഞ്ച് സ്ഥാപനങ്ങൾ വഴിയുള്ള പണം അയയ്ക്കൽ) കഴിഞ്ഞ വർഷം ആദ്യത്തെ 5 മാസത്തിൽ ഏകദേശം 5700 കോടി കുറഞ്ഞു എന്നാണ്. പക്ഷേ, പ്രവാസികളുടെ തിരിച്ചുവരവ് ശരിക്കും നമ്മുടെ ബാങ്കിങ് നിക്ഷേപങ്ങൾ വർധിപ്പിക്കുകയാണുണ്ടായത്. കഴിഞ്ഞ മാർച്ച് മുതലുള്ള കണക്കു നോക്കിയാൽ, പ്രവാസിനിക്ഷേപം ഉയരുകയായിരുന്നു. അതായത്, ഈ കോവിഡിന്റെ കാലഘട്ടത്sതിലും പ്രവാസികൾ സംസ്ഥാനത്തേക്കു പണമെത്തിച്ചു. വായ്പകൾക്കും വ്യാവസായിക കച്ചവട നിക്ഷേപങ്ങൾക്കുമുള്ള പണലഭ്യത ഇതുമൂലം കൂടി എന്നർത്ഥം.
ബാങ്കിങ് മേഖലയിൽനിന്നുള്ള വിവരം, ഡിസംബർ അവസാനത്തോടെ എൻആർഐ അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിക്കൽ തുടങ്ങിയെന്നാണ്. ലോക്ഡൗൺ ഏതാണ്ട് പിൻവലിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയും ചെയ്തതോടെ പണത്തിന്റെ ചെലവു കൂടി. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഇടപാടുകൾക്കും നിർമാണ ജോലികൾക്കും ഉണർവ് വന്നിട്ടുണ്ട്. ഉപഭോഗം ഇങ്ങനെ കൂടുന്നത് സാമ്പത്തിക വളർച്ചയ്ക്ക് ഉപകരിക്കും.
വിദേശനാണ്യ വരവിനെക്കാളുപരി, പ്രവാസി കുടുംബങ്ങൾ അവരുടെ കൈവശമുള്ള പണം എങ്ങനെ ചെലവാക്കുന്നു, ഏതെല്ലാം സംരംഭങ്ങളിൽ നിക്ഷേപിക്കുന്നു എന്നിവയെ ആശ്രയിച്ചായിരിക്കണം നമ്മുടെ സാമ്പത്തിക ആസൂത്രണവും ബജറ്റും. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിന് അതാണു പ്രധാനം.
(ഉന്നത ബാങ്കിങ് ഉദ്യോഗസ്ഥനാണു ലേഖകൻ. അഭിപ്രായം വ്യക്തിപരം)