ADVERTISEMENT

തിരുവനന്തപുരം∙ അതിവേഗ ഇന്റർനെറ്റിനായി സംസ്ഥാനം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല തീർക്കുന്ന കെ–ഫോൺ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് തുടക്കം. തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിലെ 1,000 സർക്കാർ ഓഫിസുകളെയാണ് ആദ്യഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്. ഓഗസ്റ്റിൽ 30,000 സർക്കാർ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. അടുത്ത വർഷം മാത്രമേ വീടുകളിലേക്കുള്ള കണക്‌ഷൻ ലഭ്യമാകൂ. കണക്‌ഷൻ ഇന്റർനെറ്റ് സേവനദാതാക്കൾ തന്നെയാകും നൽകുക. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

കേരളത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കാനായി സർക്കാർ സ്ഥാപിക്കുന്ന അതിവിപുലമായ ഫൈബർ ശൃംഖലയാണ് കെ–ഫോൺ. കേബിൾ ഇടുകയും അത് പരിപാലിക്കുകയും മാത്രമാണ് സർക്കാരിന്റെ ദൗത്യം. അതുവഴി ഇന്റർനെറ്റ് എത്തിക്കുന്നത് നിലവിലുള്ള ഇന്റർനെറ്റ് സേവനദാതാക്കളായിരിക്കും. നഗരമേഖലയിൽ മാത്രം പരിമിതപ്പെട്ടിരുന്ന ഫൈബർ കണക്റ്റിവിറ്റി കേരളത്തിന്റെ വിദൂരമേഖലകളിലേക്ക് വരെ എത്തിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ ഡിജിറ്റൽ അന്തരം ഇല്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമമാണ് കെ ഫോണിലൂടെ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിവര സാങ്കേതികവിദ്യ വളരെ പുരോഗമിച്ച കാലത്തും 10 ശതമാനത്തിൽ താഴെ സർക്കാർ ഓഫിസുകളെയാണ് സ്‌റ്റേറ്റ് നെറ്റ്‌വർക്കുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയുമായുള്ള ബന്ധം ഇതിലും കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ചില സ്വകാര്യ കമ്പനികൾ അപവാദ പ്രചാരണത്തിലൂടെ കെ–ഫോണിനെ തകർക്കാൻ ശ്രമിച്ചെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. കെ–ഫോണിന്റെ വെബ്സൈറ്റ്: kfon.kerala.gov.in

സൗജന്യ ഇന്റർനെറ്റ് ഇങ്ങനെ

കെ–ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇന്റർനെറ്റ് സേവനദാതാക്കൾ നൽകേണ്ട വാടകയിൽ നിന്നു പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാനുള്ള ചെലവ് കണ്ടെത്താനാണ് സർക്കാർ തീരുമാനം.കെ–ഫോൺ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ് നൽകുന്ന വാടകയിൽ നിന്നു സൗജന്യ കണക്‌ഷനുകളുടെ തുക ഇളവ് ചെയ്യുന്ന രീതിയാണ് പരിഗണനയിലുള്ളത്. ഓരോ സേവനദാതാവും നൽകേണ്ട സൗജന്യ കണക്‌ഷനുകളുടെ എണ്ണം സർക്കാർ നിശ്ചയിക്കും. ടെൻഡർ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com